ആ പെനാൽറ്റി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ട് : മാഴ്സെ പ്രസിഡന്റ്‌

ഇന്നലെ ലീഗ് വണ്ണിൽ നടന്ന ചിരവൈരികളുടെ പോരാട്ടത്തിൽ ഒളിമ്പിക് മാഴ്സെയെ പരാജയപ്പെടുത്താൻ പിഎസ്ജിക്ക് സാധിച്ചിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പിഎസ്ജി വിജയിച്ചു കയറിയത്.സൂപ്പർതാരങ്ങളായ നെയ്മർ ജൂനിയർ,കിലിയൻ എംബപ്പെ എന്നിവരാണ് ഗോളുകൾ നേടിയത്.ഇതിൽ എംബപ്പേയുടെ ഗോൾ പെനാൽറ്റിയിലൂടെയായിരുന്നു പിറന്നത്.

ഈ പെനാൽറ്റിയുടെ വിഷയത്തിൽ ഇപ്പോഴും വിവാദങ്ങൾ നിലനിൽക്കുന്നുണ്ട്.നെയ്മറുടെ ഷോട്ട് തടയാനുള്ള ശ്രമത്തിൽ മാഴ്സെ താരമായ റോങ്കിയറുടെ കൈകളിൽ പന്ത് തട്ടുകയായിരുന്നു.VAR ചെക്ക് ചെയ്ത റഫറി പിഎസ്ജിക്ക് അനുകൂലമായി പെനാൽറ്റി വിധിക്കുകയായിരുന്നു.

എന്നാൽ ഈ പെനാൽറ്റിക്കെതിരെ മാഴ്സെ പ്രസിഡന്റായ പാബ്ലോ ലോങ്കോറിയ രംഗത്ത് വന്നിട്ടുണ്ട്.അതായത് റഫറിയുടെ തീരുമാനം അംഗീകരിക്കാൻ ബുദ്ധിമുട്ടാണ് എന്നാണ് ഇദ്ദേഹം പറഞ്ഞിട്ടുള്ളത്.റോങ്കിയറുടെ തുടയിൽ പന്ത് സ്പർശിച്ചിരുന്നുവെന്നും ഇദ്ദേഹം ചൂണ്ടിക്കാണിച്ചു.ആമസോൺ പ്രൈമിനോട് മാഴ്സെ പ്രസിഡന്റ് പറഞ്ഞ വാക്കുകൾ ഇങ്ങനെയാണ്.

” പല തീരുമാനങ്ങളും എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഒരുപാട് അവസരങ്ങൾ ഒന്നുമില്ലാതെ രണ്ട് ടീമുകളും മികച്ച രൂപത്തിൽ നിയന്ത്രിച്ച ഒരു നല്ല ഫുട്ബോളാണ് നമ്മൾ കണ്ടത്. ഫുട്ബോളിൽ ചില സമയങ്ങളിൽ ഞാൻ അത്ഭുതപ്പെടാറുണ്ട്. നമുക്ക് ആ പെനാൽറ്റിയെ കുറിച്ച് സംസാരിക്കാം. നമ്മൾ ഫുട്ബോളിനെ സംരക്ഷിക്കേണ്ടതുണ്ട്.ആ ബോൾ ശരിക്കും താരത്തിന്റെ തുടയിൽ സ്പർശിച്ചിരുന്നു. അതുകൊണ്ടുതന്നെ അംഗീകരിക്കാൻ ബുദ്ധിമുട്ടുള്ള ഒരു തീരുമാനമായിരുന്നു അത്. ശരീരത്തോട് ചേർന്ന് കൈവെച്ചത് അനിയന്ത്രിതമായ ഒരു കാര്യമായിരുന്നു. താരത്തിന്റെ തുടയിൽ പന്ത് തട്ടുമ്പോൾ അവിടെ തീരുമാനം എടുക്കുക എന്നുള്ളത് ബുദ്ധിമുട്ടേറിയ ഒരു കാര്യമാണ്.പക്ഷെ ഇപ്പോൾ വാറുണ്ട്. അതുകൊണ്ടുതന്നെ പെനാൽറ്റി നൽകുക എന്നത് അസാധ്യമായ ഒരു കാര്യമാണ്. പ്രത്യേകിച്ച് ലീഗിൽ ഒന്നും രണ്ടും സ്ഥാനങ്ങളിൽ നിൽക്കുന്ന ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ ഇത്തരത്തിലുള്ള തീരുമാനങ്ങൾ ഉണ്ടാവാൻ പാടില്ല ” ഇതാണ് മാഴ്സെ പ്രസിഡന്റ്‌ പറഞ്ഞത്.

74 പോയിന്റുള്ള പിഎസ്ജി ഒന്നാമതും 59 പോയിന്റുള്ള മാഴ്സെ രണ്ടാമതുമാണ്. അതുകൊണ്ടുതന്നെ ഏറെക്കുറെ പിഎസ്ജി ലീഗ് വൺ കിരീടം ഉറപ്പിച്ചു കഴിഞ്ഞിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *