ലാലിഗയിൽ ഗോൾ ലൈൻ ടെക്നോളജി ഇല്ലാത്തത് ടെബാസ് കാരണം,ന്യായീകരണ പോസ്റ്റുമായി ലാലിഗ പ്രസിഡന്റ്‌!

ഇന്നലെ ലാലിഗയിൽ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ വിജയം നേടാൻ റയൽ മാഡ്രിഡിന് കഴിഞ്ഞിരുന്നു. സ്വന്തം മൈതാനത്ത് വെച്ച് നടന്ന മത്സരത്തിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കാണ് റയൽ മാഡ്രിഡ് ബാഴ്സയെ പരാജയപ്പെടുത്തിയത്.വിനീഷ്യസ്,വാസ്ക്കസ് ബെല്ലിങ്ങ്ഹാം എന്നിവർ റയൽ മാഡ്രിഡിന് വേണ്ടി ഗോളുകൾ നേടിയപ്പോൾ ക്രിസ്റ്റൻസൺ,ഫിർമിൻ ലോപസ് എന്നിവരാണ് ബാഴ്സക്ക് വേണ്ടി ഗോളുകൾ നേടിയത്.ഈ മത്സരത്തിൽ വിജയിച്ചതോടെ ലാലിഗ കിരീടം ഏറെക്കുറെ റയൽ മാഡ്രിഡ് ഉറപ്പിച്ചിട്ടുണ്ട്.

എന്നാൽ നിരവധി വിവാദങ്ങളാൽ സമ്പന്നമാണ് ഈ മത്സരം.റഫറിയുടെ പല തീരുമാനങ്ങളും റയൽ മാഡ്രിഡിന് അനുകൂലമായിരുന്നു എന്ന് ബാഴ്സ ആരോപിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് റയൽ ഗോൾകീപ്പർ ലുനിൻ ബാഴ്സയുടെ ഒരു ഗോൾ ശ്രമം കൈപ്പിടിയിൽ ഒതുക്കിയത് ഗോൾ ലൈൻ കഴിഞ്ഞിട്ടാണ്.അത് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്.പക്ഷേ റഫറി അത് ഗോൾ അനുവദിക്കുന്നില്ല. ലാലിഗയിൽ ഗോൾ ലൈൻ ടെക്നോളജി ഇല്ലാത്തതിനാൽ കൃത്യമായ തീരുമാനമെടുക്കാൻ റഫറിക്ക് സാധിച്ചതുമില്ല.എന്നാൽ അത് പൂർണ്ണമായും ഗോൾ ലൈൻ കടന്നിട്ടില്ല എന്ന് ചുരുക്കം പേർ വാദിക്കുകയും ചെയ്യുന്നുണ്ട്.

ഏതായാലും ലാലിഗയിൽ ഗോൾ ലൈൻ ടെക്നോളജി ഇല്ലാത്തത് വലിയ വിവാദമായിട്ടുണ്ട്. ലോകത്തെ ഏറ്റവും മികച്ച ലീഗുകളിൽ ഒന്നായിട്ടുപോലും ഈ ടെക്നോളജി നടപ്പിലാക്കാത്തത് നാണക്കേടാണെന്ന് ബാഴ്സ പരിശീലകൻ ചാവി പറഞ്ഞിരുന്നു. യഥാർത്ഥത്തിൽ ഈ ടെക്നോളജിക്ക് തടസ്സമായത് ലാലിഗ പ്രസിഡണ്ടായ ഹവിയർ ടെബാസാണ്.ഈ ടെക്നോളജി നടപ്പിലാക്കാൻ 2.6 മില്യൺ പൗണ്ട് ചിലവഴിക്കേണ്ടതുണ്ട്. ഇത് ചിലവഴിക്കാൻ ടെബാസ് തയ്യാറായിരുന്നില്ല.അതുകൊണ്ടാണ് ലാലിഗയിൽ മാത്രം ടെക്നോളജി ഇല്ലാത്തത്. അതിപ്പോൾ തിരിച്ചടിയായിട്ടുണ്ട്.

എന്നാൽ ഗോൾ ലൈൻ ടെക്നോളജി ഇല്ലാത്തതിനെ ന്യായീകരിച്ചുകൊണ്ട് ടെബാസ് തന്നെ രംഗത്ത് വന്നിട്ടുണ്ട്. എന്നാൽ ഗോൾ ടെക്നോളജി കൃത്യമായ തീരുമാനങ്ങൾ എടുക്കാൻ കഴിയാറില്ല, അതുകൊണ്ട് പ്രത്യേകിച്ച് ഉപകാരമില്ല എന്ന വാർത്തയുടെ ചില സ്ക്രീൻ ഷോട്ടുകൾ പങ്കുവച്ചുകൊണ്ടാണ് ടെബാസ് ഇതിനെ ന്യായീകരിച്ചിട്ടുള്ളത്.നോ കമന്റ്സ് എന്നാണ് അദ്ദേഹം ക്യാപ്ഷൻ നൽകിയിട്ടുള്ളത്. ഏതായാലും മറ്റെല്ലാ ലീഗുകളിലും നടപ്പിലാക്കിയ ടെക്നോളജി സ്പാനിഷ് ലീഗിൽ മാത്രം ഇല്ലാത്തത് അവരുടെ ലീഗിന് തിരിച്ചടിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് ഇന്നലത്തെ മത്സരത്തോടുകൂടി ഇതു വലിയ വിവാദമായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *