മെസ്സിയൊഴിഞ്ഞു,ബാഴ്സയുടെ പുതിയ മുഖമായി പുടെല്ലാസ്!
കഴിഞ്ഞ സമ്മർ ട്രാൻസ്ഫർ ജാലകത്തിലായിരുന്നു സൂപ്പർ താരം ലയണൽ മെസ്സി ബാഴ്സ വിട്ട് പുറത്തു പോയത്. ക്ലബ്ബിനെ സംബന്ധിച്ചെടുത്തോളം അത് വളരെ വലിയ തിരിച്ചടിയായിരുന്നു.പ്രത്യേകിച്ച് ആരാധകർക്കിടയിൽ ക്ലബുമായി വലിയൊരു അകൽച്ച ഉണ്ടാവാൻ അത് കാരണമായി.മെസ്സിയുടെ അഭാവം പലപ്പോഴും ക്യാമ്പ് നൗവിലെ ആരാധക പിന്തുണയെ ബാധിച്ചിരുന്നു.
എന്നാൽ വുമൺസ് ചാമ്പ്യൻസ് ലീഗിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ബാഴ്സയുടെ എതിരാളികൾ റയൽ മാഡ്രിഡായിരുന്നു. റെക്കോർഡ് കാണികളാണ് ആ മത്സരം വീക്ഷിക്കാൻ ക്യാമ്പ് നൗവിൽ എത്തിയത്.91,553 പേർ ഒരു വുമൺസ് മത്സരം കാണാൻ എത്തുന്നത് ചരിത്രത്തിലാദ്യമായി കൊണ്ടായിരുന്നു.
ഇവിടെ ബാഴ്സ നിരയിൽ എടുത്ത് പറയേണ്ട താരം അലക്സിയ പുടെല്ലാസ്. ആരാധകർക്കിടയിൽ വലിയ ജനപ്രീതിയുള്ള താരമാണ് പുടെല്ലാസ്. കഴിഞ്ഞ സീസണിൽ 37 ഗോളുകളും 27 അസിസ്റ്റുകളുമാണ് ഈ താരം സ്വന്തമാക്കിയിട്ടുള്ളത്.അതിന്റെ ഫലമായി ബാഴ്സയുടെ വുമൺസ് ടീം ട്രെബിൾ കിരീടനേട്ടം ആഘോഷിക്കുകയും ചെയ്തിരുന്നു.
— Murshid Ramankulam (@Mohamme71783726) May 20, 2022
അലക്സിയയുടെ മികവിന് അർഹിച്ച ഒരു അംഗീകാരമാണ് കഴിഞ്ഞ വർഷം ലഭിച്ചത്.അതായത് കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച വനിതാ താരത്തിനുള്ള ബാലൺ ഡി’ ഓർ പുരസ്ക്കാരം സ്വന്തമാക്കിയത് പുടെല്ലാസായിരുന്നു. ലയണൽ മെസ്സി ക്ലബ്ബ് വിട്ടെങ്കിലും ബാലൺ ഡി’ഓർ പുരസ്കാരം ബാഴ്സയിലേക്ക് കൊണ്ട് വരുന്നത് പുടെല്ലാസ് തുടരുകയായിരുന്നു.
ഇനി എല്ലാവരും ഉറ്റുനോക്കുന്നത് വുമൺസ് ചാമ്പ്യൻസ് ലീഗ് ഫൈനൽ മത്സരത്തിലേക്കാണ്.ബാഴ്സയുടെ എതിരാളികൾ ഫ്രഞ്ച് വമ്പൻമാരായ ഒളിമ്പിക് ലിയോണാണ്.നാളെ രാത്രി ഇന്ത്യൻ സമയം 10:30-ന് അലയൻസ് സ്റ്റേഡിയത്തിൽ വെച്ചാണ് ഈയൊരു മത്സരം അരങ്ങേറുക.അലക്സിയയും സംഘവും ക്ലബ്ബിനെ കിരീടത്തിലേക്ക് നയിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
ഏതായാലും ക്യാമ്പ് നൗവിന്റെ രാജ്ഞി,ബാഴ്സയുടെ പുതിയ മുഖം എന്നീ വിശേഷണങ്ങളാണ് പ്രമുഖ ഫുട്ബോൾ മാധ്യമമായ ഗോൾ ഡോട്ട് കോം അലക്സിയക്ക് ചാർത്തി നൽകിയിട്ടുള്ളത്. തീർച്ചയായും അവർ അത് അർഹിക്കുന്നു എന്നുള്ള കാര്യത്തിൽ സംശയമില്ല.