പെരസിന്റെ എൽ ക്ലാസിക്കോ ബഹിഷ്കരണം, എല്ലാം നല്ലതിനെന്ന് കാർലോ ആഞ്ചലോട്ടി!

ഇന്ന് ലാലിഗയിൽ നടക്കുന്ന മത്സരത്തിൽ ചിരവൈരികളായ റയൽ മാഡ്രിഡും എഫ്സി ബാഴ്സലോണയും തമ്മിലാണ് ഏറ്റുമുട്ടുക. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:45നാണ് ഈ എൽ ക്ലാസിക്കോ പോരാട്ടം അരങ്ങേറുക.ബാഴ്സയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. ഈ സീസണിലെ ആദ്യ എൽ ക്ലാസിക്കോ പോരാട്ടമാണ് ഇപ്പോൾ നടക്കാനിരിക്കുന്നത്.

എന്നാൽ റയൽ പ്രസിഡന്റായ ഫ്ലോറെന്റിനോ പെരസ് ഈ മത്സരത്തിനു വേണ്ടി ബാഴ്സയുടെ മൈതാനത്ത് എത്തില്ല. അദ്ദേഹം മത്സരം ബഹിഷ്കരിക്കുകയാണ്. ബാഴ്സലോണയുടെ വക്താവായ മിക്വെൽ കാംപ്സ് വിനീഷ്യസ് ജൂനിയർക്കെതിരെ അധിക്ഷേപകരമായ ഒരു പ്രസ്താവന നടത്തിയിരുന്നു.വിവാദമായതോടെ അദ്ദേഹം അത് പിൻവലിച്ച് മാപ്പ് പറഞ്ഞിരുന്നുവെങ്കിലും ബാഴ്സലോണ ഇക്കാര്യത്തിൽ യാതൊരുവിധ പ്രതികരണങ്ങളും നടത്തിയിരുന്നില്ല. ഇതിൽ പ്രതിഷേധിച്ചുകൊണ്ടാണ് പെരസ് മത്സരം ബഹിഷ്കരിക്കുന്നത്. ഇതേക്കുറിച്ച് റയലിന്റെ പരിശീലകനായ കാർലോ ആഞ്ചലോട്ടി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഈ മത്സരത്തിൽ താൻ പങ്കെടുക്കേണ്ടതില്ല എന്ന തീരുമാനം എടുത്തത് പ്രസിഡന്റ് തന്നെയാണ്. എനിക്കറിയാവുന്ന കാര്യം അദ്ദേഹത്തിന്റെ ഈ തീരുമാനം ക്ലബ്ബിന്റെ നല്ലതിന് വേണ്ടിയാണ്. അദ്ദേഹം തീരുമാനിക്കുന്നത് എല്ലാം ക്ലബ്ബിന്റെ നല്ലതിനുവേണ്ടിയായിരിക്കും ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിരുന്നത്.

നേരത്തെ സെവിയ്യ ക്ലബ്ബ് അധികൃതരും ബാഴ്സലോണയുടെ ക്ഷണം നിരസിച്ചുകൊണ്ട് അവരെ ബഹിഷ്കരിച്ചിരുന്നു.അത് നെഗ്രയ്ര കേസുമായി ബന്ധപ്പെട്ടുകൊണ്ടായിരുന്നു. എതിർ ടീമുകളുടെ ഇത്തരം ബഹിഷ്കരണങ്ങൾ ബാഴ്സലോണയെ സംബന്ധിച്ചിടത്തോളം വളരെയധികം തലവേദന സൃഷ്ടിക്കുന്ന ഒന്നാണ്.മറ്റുള്ള ക്ലബ്ബുകളുമായി ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ശ്രമങ്ങൾ ബാഴ്സലോണ തുടർന്നുകൊണ്ടിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *