ഒറ്റ ഗോൾ ജയം, പ്രതീക്ഷ നിലനിർത്തി ബാഴ്സ

ലാ ലിഗയിൽ മുപ്പത്തിയാറാം റൗണ്ട് മത്സരത്തിൽ FC ബാഴ്സലോണ റയൽ വല്ലഡോയിഡിനെ പരാജയപ്പെടുത്തി. ഏക പക്ഷീയമായ ഒരു ഗോളിനായിരുന്നു ബാഴ്സയുടെ വിജയം. ആർതുറോ വിദാലാണ് അവരുടെ വിജയഗോൾ നേടിയത്. ഈ വിജയത്തോടെ 36 മത്സരങ്ങളിൽ നിന്നും 79 പോയിൻ്റുള്ള ബാഴ്സ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്ത് തുടരുകയാണ്. ബാഴ്സയേക്കാൾ ഒരു മത്സരം കുറച്ച് കളിച്ച റയൽ മാഡ്രിഡിന് 80 പോയിൻ്റുണ്ട്.

വല്ലഡോയിഡിൻ്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ലൂയി സുവാരസിനെ പുറത്തിരുത്തിയാണ് ബാഴ്സ പരിശീലകൻ ക്വീക്കെ സെറ്റിയെൻ ആദ്യ ഇലവൻ പ്രഖ്യാപിച്ചത്. ലയണൽ മെസ്സിയും അൻ്റോയ്ൻ ഗ്രീസ്മാനും അവരുടെ ആക്രമണങ്ങൾ നയിച്ചു. മത്സരത്തിൻ്റെ തുടക്കത്തിൽ മികച്ച പ്രകടനം നടത്തിയ FC ബാഴ്സലോണക്ക് അധികം വൈകാതെ അതിൻ്റെ ഫലം ലഭിക്കുകയും ചെയ്തു. പതിനഞ്ചാം മിനുട്ടിൽ ലയണൽ മെസ്സിയുടെ അസിസ്റ്റിൽ നിന്നും ആർതുറോ വിദാൽ നേടിയ ഗോളിലൂടെ അവർ മുന്നിലെത്തി. മത്സരം പുരോഗമിക്കവേ വല്ലഡോയിഡും ആക്രമണങ്ങൾ മെനഞ്ഞെങ്കിലും ആദ്യ പകുതിയിൽ പിന്നീട് ഗോളുകൾ പിറന്നില്ല.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ഗ്രീസ്മാന് പകരം സുവാരസ് കളത്തിലിറങ്ങി. എന്നാൽ മത്സരത്തിൽ വല്ലഡോയിഡ് ആധിപത്യം പുലർത്തുന്നതാണ് പിന്നീട് കണ്ടത്. ബാഴ്സയുടെ ഗോൾ വലയത്തിന് മുന്നിൽ മാർക് ആന്ദ്രേ ടെർ സ്റ്റെഗെൻ നടത്തിയ മിന്നും പ്രകടനമാണ് ആ നിമിഷങ്ങളിൽ ബാഴ്സക്ക് തുണയായത്. അദ്ദേഹം നടത്തിയ സേവുകൾ അവരുടെ ഏക ഗോൾ വിജയം ഉറപ്പാക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *