വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ, ഇന്ത്യയും കളത്തിലേക്ക് തിരിച്ചെത്തുന്നു !

കോവിഡ് പ്രതിസന്ധി മൂലം പാതിവഴിയിൽ നിർത്തി വെച്ച ഏഷ്യയിലെ വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ പുനരാരംഭിക്കുന്നു. അടുത്ത വർഷം മാർച്ചിലും ജൂണിലുമായാണ് ഈ മത്സരങ്ങൾ നടത്താൻ ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ തീരുമാനിച്ചിരിക്കുന്നത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾക്കും ഏഷ്യൻ കപ്പിനുമുള്ള തിയ്യതികളാണ് ഇപ്പോൾ എഎഫ്സി തീരുമാനിച്ചിരിക്കുന്നത്. വേൾഡ് കപ്പ് യോഗ്യത മത്സരങ്ങളുടെ ഏഴ്, എട്ട് മാച്ച്ഡേ പോരാട്ടങ്ങൾ അടുത്ത വർഷം മാർച്ചിലാണ് നടക്കുക. ഒമ്പത്, പത്ത് മാച്ച്ഡേ പോരാട്ടങ്ങൾ ജൂണിലും നടക്കും.

ജൂൺ പതിനഞ്ചിനു മുമ്പായി എല്ലാ സെക്കന്റ്‌ റൗണ്ട് പോരാട്ടങ്ങളും തീർക്കാനും തീരുമാനമായിട്ടുണ്ട്. തുടക്കത്തിൽ മത്സരങ്ങൾ ഒക്ടോബറിലും നവംബറിലുമായി തീർക്കാനായിരുന്നു എഎഫ്സി ആദ്യം പദ്ധതിയിട്ടിയിരുന്നത്. എന്നാൽ കോവിഡുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം അത് വീണ്ടും നീട്ടുകയായിരുന്നു. മാർച്ചിലും ജൂണിലുമായി ഇന്ത്യയുടെ മത്സരങ്ങളും നടക്കും. നിലവിൽ ഗ്രൂപ്പ്‌ ഇയിൽ നാലാം സ്ഥാനത്താണ് ഇന്ത്യ. അഞ്ച് മത്സരങ്ങളിൽ നിന്ന് മൂന്ന് പോയിന്റാണ് ഇന്ത്യയുടെ സമ്പാദ്യം. നിലവിൽ ടേബിളിൽ ഖത്തറാണ് മുമ്പിൽ നിൽക്കുന്നത്. 13 പോയിന്റാണ് ഖത്തറിനുള്ളത്. പന്ത്രണ്ട് പോയിന്റുള്ള ഒമാൻ രണ്ടാം സ്ഥാനത്തുമുണ്ട്. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്ത്‌ ഫിനിഷ് ചെയ്യാൻ ഇന്ത്യക്ക്‌ കഴിഞ്ഞാൽ 2023 ഏഷ്യൻ കപ്പ് യോഗ്യത മത്സരങ്ങളുടെ മൂന്നാം റൗണ്ടിലേക്ക് നേരിട്ട് പ്രവേശനം ലഭിക്കും. ഇന്ത്യ അവസാനമായി കളിച്ച മത്സരത്തിൽ ഒമാനോട് തോറ്റിരുന്നു. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവരൊക്കെയാണ് ഇന്ത്യയുടെ ഇനിയുള്ള എതിരാളികൾ.

Leave a Reply

Your email address will not be published. Required fields are marked *