നാളെത്തെ മൈതാനത്തെ പുല്ലും ദുരന്തം, ആരോപണവുമായി അർജന്റീന!
കോപ്പ അമേരിക്കയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് കാനഡയെ അർജന്റീന തോൽപ്പിച്ചിരുന്നു. അമേരിക്കൻ ക്ലബ്ബായ അറ്റ്ലാന്റ യുണൈറ്റഡിന്റെ മൈതാനത്ത് വച്ചുകൊണ്ടായിരുന്നു ഈ മത്സരം നടന്നിരുന്നത്. യഥാർത്ഥത്തിൽ ആർട്ടിഫിഷൽ ടർഫായിരുന്ന ആ ഗ്രൗണ്ടിൽ മത്സരത്തിന് അഞ്ച് ദിവസങ്ങൾക്ക് മുൻപേ നാച്ചുറൽ ഗ്രാസ് അതിന് മുകളിൽ വെച്ചുപിടിപ്പിക്കുകയായിരുന്നു. അതുകൊണ്ടുതന്നെ കളിക്കാൻ തങ്ങൾക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടായി എന്ന് അർജന്റൈൻ താരങ്ങൾ ആരോപിച്ചിരുന്നു.
പരിശീലകൻ ലയണൽ സ്‌കലോണി, ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്,ഡിഫന്റർ ക്രിസ്റ്റ്യൻ റൊമേറോ എന്നിവരൊക്കെ ഈ പുല്ലിനെതിരെ വലിയ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.ഇനി നാളെ രണ്ടാം മത്സരത്തിന് അർജന്റീന ഇറങ്ങുകയാണ്. നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ.മെറ്റ്ലൈഫ് സ്റ്റേഡിയത്തിൽ വെച്ചുകൊണ്ടാണ് ഈ മത്സരം നടക്കുന്നത്.
യഥാർത്ഥത്തിൽ ഇത് റഗ്ബി മത്സരങ്ങൾ നടക്കുന്ന സ്റ്റേഡിയമാണ്.ആർട്ടിഫിഷൽ ടർഫ് തന്നെയായിരുന്നു അവിടെ ഉണ്ടായിരുന്നത്. എന്നാൽ അർജന്റീനയുടെ മത്സരത്തിനു വേണ്ടി താൽക്കാലികമായി ഗ്രാസ് വെച്ച് പിടിപ്പിക്കുകയായിരുന്നു. ഇത് നാളത്തെ മത്സരത്തിൽ താരങ്ങൾക്ക് ബുദ്ധിമുട്ട് ഉണ്ടാവാൻ സാധ്യതയുണ്ട്.അർജന്റീന ക്യാമ്പിൽ നിന്നും ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയർന്നു തുടങ്ങിയിട്ടുണ്ട്. മാത്രമല്ല അർജന്റൈൻ മാധ്യമപ്രവർത്തകരായ ഗാസ്റ്റൻ എഡ്യൂൾ, ലിയോ പരാഡിസോ എന്നിവരൊക്കെ ഈ ഗ്രൗണ്ടിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുണ്ട്.
മൈതാനം വൻ ദുരന്തമാണ് എന്നാണ് പരാഡിസോ തുറന്ന് പറഞ്ഞിട്ടുള്ളത്. അർജന്റീനക്ക് കാര്യങ്ങൾ ബുദ്ധിമുട്ടാകുമെന്ന് അർത്ഥം.ഇതിനുമുൻപും പുല്ലിനെതിരെ വിമർശനങ്ങൾ ഉന്നയിച്ചിട്ടുള്ളവരാണ് അർജന്റീന താരങ്ങൾ. നേരത്തെ ബ്രസീലിൽ നടന്ന കോപ്പ അമേരിക്ക ടൂർണമെന്റിലും പുല്ലിന് നീളം കുറവാണ് എന്ന ആരോപണം അർജന്റൈൻ ക്യാമ്പ് ഉന്നയിച്ചിരുന്നു. ഏതായാലും നാളത്തെ മത്സരത്തിൽ വിജയിക്കാൻ കഴിഞ്ഞാൽ അർജന്റൈൻ ക്വാർട്ടർ ഫൈനൽ യോഗ്യത ഉറപ്പിക്കാൻ സാധിക്കും.