ഡി മരിയക്ക് അർജന്റീനയിൽ നിന്നും വീണ്ടും ഭീഷണി, താരം ഇനി അർജന്റീനയിലേക്കില്ല!
നിലവിൽ പോർച്ചുഗീസ് ക്ലബ്ബായ ബെൻഫിക്കക്ക് വേണ്ടിയാണ് അർജന്റൈൻ സൂപ്പർ താരമായ എയ്ഞ്ചൽ ഡി മരിയ കളിച്ചുകൊണ്ടിരിക്കുന്നത്. വരുന്ന കോപ്പ അമേരിക്കയിൽ അദ്ദേഹം അർജന്റീനക്ക് വേണ്ടി കളിക്കും. അതിനുശേഷം അർജന്റീനയുടെ ദേശീയ ടീമിൽ നിന്നും താൻ വിരമിക്കുമെന്ന് നേരത്തെ തന്നെ ഡി മരിയ പ്രഖ്യാപിച്ചിരുന്നു.ഈ സീസണിന് ശേഷം അർജന്റൈൻ ഫുട്ബോളിലേക്ക് മടങ്ങിയെത്താൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ഡി മരിയ പറഞ്ഞിരുന്നു.
അതായത് റോസാരിയോ സെൻട്രൽ എന്ന അർജന്റൈൻ ക്ലബ്ബിലൂടെയായിരുന്നു ഡി മരിയ വളർന്നിരുന്നത്.ഈ ക്ലബ്ബിൽ തന്നെ കരിയർ അവസാനിപ്പിക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം.ഡി മരിയ റോസാരിയോ സെൻട്രലിലേക്ക് മടങ്ങിയെത്തും എന്ന വാർത്ത പുറത്തുവന്നതിന് പിന്നാലെ അദ്ദേഹത്തിന് ഭീഷണി ലഭിച്ചിരുന്നു.ഡി മരിയ മടങ്ങി വന്നാൽ വധിക്കുമെന്നായിരുന്നു അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്ക് ഭീഷണിയായി കൊണ്ട് ലഭിച്ചിരുന്നത്.റൊസാരിയോയിലേക്ക് ഗവർണർക്ക് പോലും ഡി മരിയയെ രക്ഷിക്കാനാവില്ലെന്നും അന്ന് അവർ ഭീഷണി മുഴക്കിയിരുന്നു.

കഴിഞ്ഞ ദിവസം വീണ്ടും ഡി മരിയക്ക് നേരെ ഭീഷണി ഉണ്ടായിട്ടുണ്ട്. അതായത് റൊസാരിയോയിലെ ഗ്യാസ് സ്റ്റേഷന് നേരെ മുഖംമൂടിധാരികൾ ആക്രമണം അഴിച്ചു വിടുകയായിരുന്നു.അവർ അവിടെ ഒരു കുറിപ്പ് ഉപേക്ഷിച്ചു പോവുകയും ചെയ്തു. ഞങ്ങൾ നിന്നെ കാത്തിരിക്കുകയാണ് ഡി മരിയ എന്നാണ് ഇവർ ഭീഷണിയായി കൊണ്ട് ആ കുറിപ്പിൽ എഴുതിയിട്ടുള്ളത്.റൊസാരിയോയിലെ മയക്കു മരുന്ന് മാഫിയയാണ് ഇതിന് പിന്നിലെന്നാണ് കരുതപ്പെടുന്നത്.
ഡ്രഗ് ട്രാഫിക്കേഴ്സിനെതിരെ പോരാടുന്ന ഒരു വ്യക്തിയാണ് ഡി മരിയ. ഇതാണ് ഈ മയക്ക് മരുന്ന് മാഫിയ വിറളി പിടിപ്പിച്ചിരിക്കുന്നത്. തുടർച്ചയായി ഭീഷണികൾ ലഭിക്കുന്നതുകൊണ്ട് തന്നെ അർജന്റൈൻ ഫുട്ബോളിലേക്ക് മടങ്ങിവരാൻ ഇപ്പോൾ ഈ താരം ഉദ്ദേശിക്കുന്നില്ല. അമേരിക്കൻ ക്ലബ്ബായ ഇന്റർമയാമിയിലേക്ക് ഡി മരിയ പോയേക്കും എന്ന റൂമറുകൾ ഇപ്പോൾ സജീവമാണ്.അതല്ല എങ്കിൽ താരം പോർച്ചുഗലിൽ തന്നെ തുടർന്നേക്കും.