ക്രിസ്റ്റ്യാനോയാണ് പോർച്ചുഗലിന്റെ ബലഹീനത:ചെക്ക് ഇതിഹാസം!
ഇന്നലെ യൂറോ കപ്പിൽ നടന്ന തങ്ങളുടെ ആദ്യ മത്സരത്തിൽ വിജയം നേടാൻ വമ്പൻമാരായ പോർച്ചുഗലിന് കഴിഞ്ഞിരുന്നു. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരുന്നു പോർച്ചുഗൽ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തിയത്. ഒരു ഗോളിന് പിറകിൽ നിന്ന് ശേഷമാണ് പോർച്ചുഗൽ വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഏറ്റവും അവസാനത്തിൽ കോൺസിസാവോ നേടിയ ഗോളാണ് പോർച്ചുഗലിന് വിജയം സമ്മാനിച്ചത്.
മത്സരത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഗോൾ നേടാൻ കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ ശ്രമങ്ങൾ ഓഫ്‌സൈഡിൽ കുരുങ്ങുകയായിരുന്നു. ഇപ്പോഴിതാ റൊണാൾഡോക്കെതിരെ വിമർശനം ഉന്നയിച്ചുകൊണ്ട് ചെക്ക് ലെജണ്ടായ കാരൽ പോബോർസ്ക്കി രംഗത്ത് വന്നിട്ടുണ്ട്. പോർച്ചുഗലിലെ ഏറ്റവും ദുർബലമായ ലിങ്ക് ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്നാണ് ഇദ്ദേഹം ആരോപിച്ചിട്ടുള്ളത്.പോബോർസ്ക്കിയുടെ വാക്കുകൾ ഇങ്ങനെയാണ്.
“ഞാൻ ഒരുപാട് കാലമായി പറയുന്നു,ഇപ്പോൾ പോർച്ചുഗൽ ഏറ്റവും വലിയ ബലഹീനത ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് എന്ന്. ആരാധകർക്ക് ആവേശം നൽകാൻ അദ്ദേഹത്തിന് കഴിയുമായിരിക്കും. പക്ഷേ ടീമിന്റെ ബിൽഡപ്പിലും പ്രെസ്സിങ്ങിലുമൊന്നും അദ്ദേഹത്തിന് പ്രത്യേകിച്ചൊന്നും ചെയ്യാൻ സാധിക്കുന്നില്ല.തീർച്ചയായും അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങളെ ഞാൻ ബഹുമാനിക്കുന്നു. അദ്ദേഹത്തിന് അസാധാരണമായ സെൽഫ് കോൺഫിഡൻസ് ഉണ്ട്. പക്ഷേ അദ്ദേഹത്തിന്റെ പ്രായം 39 ആണ്.ഒരിക്കലും നിങ്ങൾക്ക് നിങ്ങളുടെ പ്രായത്തെ തടഞ്ഞുനിർത്താൻ കഴിയില്ല. റൊണാൾഡോയാണ് പ്രശ്നം എന്നത് നേരത്തെ സാന്റോസ് വേൾഡ് കപ്പിൽ തന്നെ മനസ്സിലാക്കിയിരുന്നു ” ഇതാണ് ചെക്ക് ലെജൻഡ് പറഞ്ഞിട്ടുള്ളത്.
39 കാരനായ റൊണാൾഡോ ഇപ്പോഴും മികച്ച പ്രകടനം തുടരുന്നുണ്ട്. കഴിഞ്ഞ സീസണിൽ സൗദി ക്ലബ്ബായ അൽ നസ്റിന് വേണ്ടി 50 ഗോളുകൾ പൂർത്തിയാക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നു. പോർച്ചുഗലിനു വേണ്ടി 208 മത്സരങ്ങൾ കളിച്ച റൊണാൾഡോ 130 ഗോളുകൾ സ്വന്തമാക്കുകയും ചെയ്തിട്ടുണ്ട്