ഇത് വേൾഡ് കപ്പിലെ തോൽവിക്കുള്ള പ്രതികാരമല്ല:ഹെൻറി
ഇന്നലെ ഒളിമ്പിക്സിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ അർജന്റീനക്ക് തോൽവി ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.ഏകപക്ഷീയമായ ഒരു ഗോളിനാണ് ഫ്രാൻസ് അവരെ പരാജയപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ മറ്റേറ്റ നേടിയ ഗോളാണ് ഫ്രാൻസിന് വിജയം സമ്മാനിച്ചത്.ഇതോടെ അർജന്റീന ഒളിമ്പിക്സിൽ നിന്നും പുറത്തായിട്ടുണ്ട്.ഫ്രാൻസ് സെമിഫൈനൽ പോരാട്ടത്തിൽ ഈജിപ്തിനെയാണ് നേരിടുക.
അർജന്റീനയും ഫ്രാൻസും തമ്മിലുള്ള വൈരം ലോകപ്രശസ്തമാണ്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പ് ഫൈനലിൽ അർജന്റീന ഫ്രാൻസിനെ തോൽപ്പിച്ചു കൊണ്ടായിരുന്നു കിരീടം സ്വന്തമാക്കിയിരുന്നത്. ഇതേക്കുറിച്ച് ഫ്രഞ്ച് അണ്ടർ ടീമിന്റെ പരിശീലകനായ തിയറി ഹെൻറി ചില കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇത് വേൾഡ് കപ്പിലെ തോൽവിക്കുള്ള പ്രതികാരമല്ലെന്നും അത് മറ്റൊരു വിഭാഗമല്ലേ എന്നുമാണ് ഹെൻറി പറഞ്ഞിട്ടുള്ളത്. അദ്ദേഹത്തിന്റെ വാക്കുകളെ ഗാസ്റ്റൻ എഡ്യൂൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
” വേൾഡ് കപ്പിലെ തോൽവിക്കുള്ള പ്രതികാരമായി കൊണ്ട് ഞങ്ങൾ ഇതിനെ പരിഗണിക്കുന്നില്ല. കാരണം അത് മറ്റൊരു വിഭാഗവും കളിയുമാണ്.മത്സരത്തിന്റെ തുടക്കത്തിൽ തന്നെ ഗോൾ നേടാനായത് അനുകൂലമായി. മത്സരത്തിന്റെ അവസാനത്തിൽ എന്റെ ഭാഗത്ത് നിന്നുണ്ടായ പ്രവർത്തികളിൽ ഞാൻ ക്ഷമ ചോദിക്കുന്നു. എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ കഴിഞ്ഞില്ല. മാത്രമല്ല ഞങ്ങളുടെ ഒരു താരത്തിന് റെഡ് കാർഡ് ലഭിക്കുകയും ചെയ്തു ” ഇതാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.
അർജന്റീനയും ഫ്രാൻസും ഇപ്പോൾ പരസ്പരം കൂടുതൽ ശത്രുതയിലേക്കാണ് നീങ്ങുന്നത്. കഴിഞ്ഞ കോപ്പ അമേരിക്ക കിരീടം നേട്ടത്തിനുശേഷം അർജന്റീന താരങ്ങൾ ഫ്രഞ്ച് താരങ്ങളെ വംശീയമായി അധിക്ഷേപിച്ചിരുന്നു.അത് വലിയ വിവാദമായി. അതുകൊണ്ടുതന്നെയാണ് അർജന്റീന താരങ്ങൾക്ക് ഫ്രാൻസിൽ വച്ചുകൊണ്ട് വലിയ പ്രതിഷേധങ്ങൾ ഏൽക്കേണ്ടി വന്നത്.