അർജന്റീന മാറുന്നു, ഇനി യുവതാരങ്ങളുടെ കാലം!
വരുന്ന സെപ്റ്റംബർ മാസത്തെ ഇന്റർനാഷണൽ ബ്രേക്കിൽ 2 മത്സരങ്ങളാണ് അർജന്റീന കളിക്കുന്നത്. ആദ്യ മത്സരത്തിൽ ചിലിയാണ് അർജന്റീനയുടെ എതിരാളികൾ. സെപ്റ്റംബർ ആറാം തീയതി പുലർച്ചെ ഇന്ത്യൻ സമയം 5:30ന് അർജന്റീനയിൽ വച്ചുകൊണ്ടാണ് ഈ മത്സരം നടക്കുക. പിന്നീട് കൊളംബിയക്കെതിരെയുള്ള മത്സരം സെപ്റ്റംബർ പതിനൊന്നാം തീയതി പുലർച്ചെ രണ്ടുമണിക്ക് കൊളംബിയയിൽ വെച്ചുകൊണ്ടാണ് അർജന്റീന കളിക്കുക. ഈ മത്സരങ്ങൾക്കുള്ള സ്‌ക്വാഡിനെ അർജന്റീനയുടെ പരിശീലകനായ ലയണൽ സ്‌കലോണി ഇന്നലെ പ്രഖ്യാപിച്ചിരുന്നു.ഒരുപാട് മാറ്റങ്ങൾ ഇത്തവണത്തെ ടീമിൽ സംഭവിച്ചിട്ടുണ്ട്.
എടുത്ത് പറയേണ്ട കാര്യം ഒരു ട്രാൻസിഷൻ പീരിയഡിലൂടെയാണ് അർജന്റീന ഇപ്പോൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്. എന്തെന്നാൽ കൂടുതൽ യുവതാരങ്ങൾ അർജന്റീനയുടെ ടീമിലേക്ക് വന്നുകൊണ്ടിരിക്കുന്നു. അർജന്റീന സ്‌ക്വാഡിന്റെ ശരാശരി പ്രായം പരിശോധിച്ചാൽ അത് നമുക്ക് മനസ്സിലാകും. കഴിഞ്ഞ കോപ്പ അമേരിക്കയിൽ പങ്കെടുത്ത അർജന്റീന സ്‌ക്വാഡിന്റെ ശരാശരി പ്രായം എന്നുള്ളത് 28.5 ആയിരുന്നു. എന്നാൽ ഇത്തവണത്തെ സ്‌ക്വാഡിന്റെ പ്രായം 26.5 ആയി കുറഞ്ഞിട്ടുണ്ട്. ചില സുപ്രധാന മാറ്റങ്ങൾ ടീമിനകത്ത് സംഭവിച്ചിട്ടുണ്ട്.അത് നമുക്കൊന്ന് പരിശോധിക്കാം.
36കാരനായ ഡി മരിയയും 37 കാരനായ ഫ്രാങ്കോ അർമാനിയും അർജന്റീന ദേശീയ ടീമിൽ നിന്നും വിരമിച്ചിട്ടുണ്ട്. കൂടാതെ 32 കാരനായ മാർക്കോസ് അക്യുഞ്ഞയും 28 കാരനായ ലുകാസ് മാർട്ടിനസ് ക്വാർട്ടയും ഇപ്പോൾ സ്‌ക്വാഡിൽ നിന്നും പുറത്തായിട്ടുണ്ട്.ഈ നാല് താരങ്ങൾക്കും പകരം വന്ന താരങ്ങളെ നോക്കാം.
വാൾട്ടർ ബെനിറ്റസ് (31) യുവാൻ മുസ്സോ (30) വാലന്റയിൻ ബാർക്കോ (20) ലിയനാർഡോ ബാലർഡി (25) എന്നിങ്ങനെയാണ് വരുന്നത്.ഇവിടെത്തന്നെ പ്രായത്തിൽ സംഭവിച്ച മാറ്റം കാണാൻ സാധിക്കും. കൂടാതെ ഡിയഗോ സിമയോണിയുടെ ഇളയ മകനായ ജൂലിയാനോ സിമയോണിയെ സ്‌കലോണി ഇത്തവണ സ്‌ക്വാഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കേവലം 21 വയസ്സ് മാത്രമാണ് താരത്തിന് ഉള്ളത്.
37 കാരനായ ലയണൽ മെസ്സിയും 25 കാരനായ പലാസിയോസും പരിക്ക് കാരണം സ്‌ക്വാഡിൽ ഇടം നേടിയിട്ടില്ല. അതേസമയം 21 വയസ്സ് മാത്രമുള്ള മറ്റിയാസ് സൂലെ, 22 വയസ്സ് മാത്രമുള്ള ഇക്വി ഫെർണാണ്ടസ് എന്നിവർ ടീമിൽ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. കൂടാതെ 25 വയസ്സുള്ള വാലന്റീൻ കാസ്റ്റയ്യനോസും പുതുമുഖമാണ്.ചുരുക്കത്തിൽ ഒരു തലമുറ മാറ്റമാണ് ഇപ്പോൾ അർജന്റീന ദേശീയ ടീമിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.