അർജന്റീനക്ക് തിരിച്ചടി,എൻസോയെ വിട്ട് നൽകില്ലെന്നറിയിച്ച് ചെൽസി!

അർജന്റീന ദേശീയ ടീമിനെ സംബന്ധിച്ചിടത്തോളം രണ്ട് പ്രധാനപ്പെട്ട ടൂർണമെന്റുകളാണ് അവരുടെ മുന്നിലുള്ളത്. ഒന്ന് കോപ്പ അമേരിക്കയാണ്. കിരീടം നിലനിർത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് കോപ്പ അമേരിക്കയ്ക്ക് അർജന്റീന വരുന്നത്. മറ്റൊന്ന് ഒളിമ്പിക്സാണ്.2008ന് ശേഷം ആദ്യമായി ഒളിമ്പിക്സ് ഗോൾഡ് മെഡൽ നേടുക എന്നതാണ് അർജന്റീനയുടെ ലക്ഷ്യം.

അർജന്റീനയുടെ അണ്ടർ 23 ടീമാണ് ഒളിമ്പിക്സിൽ പങ്കെടുക്കുക. എന്നാൽ 3 സീനിയർ താരങ്ങളെ കളിപ്പിക്കാനുള്ള അനുമതി എല്ലാ ടീമുകൾക്കും ഉണ്ട്.അർജന്റൈൻ ഇതിഹാസമായ ഹവിയർ മശെരാനോയാണ് അർജന്റീനയുടെ അണ്ടർ 23 ടീമിനെ പരിശീലിപ്പിക്കുന്നത്.രണ്ട് സീനിയർ താരങ്ങൾ ടീമിനോടൊപ്പം ഉണ്ടാകും എന്നത് ഉറപ്പായി കഴിഞ്ഞിട്ടുണ്ട്. ഒരാൾ ഡിഫൻഡറായ നിക്കോളാസ് ഓട്ടമെന്റിയും മറ്റൊരാൾ മാഞ്ചസ്റ്റർ സിറ്റി സൂപ്പർ താരമായ ഹൂലിയൻ ആൽവരസുമാണ്.

കൂടാതെ ഒരു സീനിയർ താരത്തിന് കൂടി അവസരമുണ്ട്. ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിനെ കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ അർജന്റീന നടത്തുന്നത്. അദ്ദേഹത്തിന്റെ ക്ലബ്ബായ ആസ്റ്റൻ വില്ല അനുവദിച്ചാൽ മാത്രമാണ് താരത്തിന് ഒളിമ്പിക്സിൽ പങ്കെടുക്കാൻ കഴിയുക.അതേസമയം അണ്ടർ 23 കാറ്റഗറിയിൽ വരുന്ന സൂപ്പർതാരമാണ് എൻസോ ഫെർണാണ്ടസ്. അദ്ദേഹത്തെ ഒളിമ്പിക്സിൽ പങ്കെടുപ്പിക്കാനുള്ള ശ്രമങ്ങൾ അർജന്റീന നടത്തിയിരുന്നു. പക്ഷേ അതിപ്പോൾ വിഫലമായിട്ടുണ്ട് എന്നുള്ള കാര്യം അർജന്റൈൻ മാധ്യമമായ Tyc സ്പോർട്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അതായത് ഒളിമ്പിക്സിലേക്ക് താരത്തെ വിട്ട് നൽകില്ല എന്നത് അദ്ദേഹത്തിന്റെ ക്ലബ്ബായ ചെൽസി തന്നെ അറിയിച്ചിട്ടുണ്ട്. ഇതോടെ ആ സാധ്യത അവസാനിച്ചു കഴിഞ്ഞു. ലയണൽ മെസ്സിയെ കൊണ്ടുവരാൻ അർജന്റീനക്ക് താല്പര്യമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ക്ലബ്ബായ ഇന്റർമയാമി വിടാൻ സാധ്യതയില്ല. ഏതായാലും നിലവിൽ ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസിന് വേണ്ടിയാണ് അവർ ശ്രമിക്കുന്നത്.പാരീസിൽ വെച്ചുകൊണ്ടാണ് ഇത്തവണത്തെ ഒളിമ്പിക്സ് അരങ്ങേറുന്നത്.നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിന് ഇത്തവണ യോഗ്യത നേടാൻ കഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *