ലോകകപ്പ് ആവേശത്തിനിടെ വൻ കൊള്ള: ഇംഗ്ലണ്ട് ടീമിൽ മോഷണം; രണ്ട് പേർ പിടിയിൽ

ഫിഫ ലോകകപ്പിന്റെ ആവേശം കൊടുമുടിയിലെത്തി നിൽക്കെ ഇംഗ്ലണ്ട് ഫുട്ബോൾ ടീമിന് അപ്രതീക്ഷിത തിരിച്ചടി. യു.എസിലെ കാൻസസ് സിറ്റിയിലുള്ള ട്രെയിനിങ് ബേസിലേക്ക് കളിക്കാരുടെ സാമഗ്രികൾ എത്തിച്ച വാഹനം തകർത്ത് വൻ കവർച്ച നടന്നു. ടീമിന്റെ ഔദ്യോഗിക പരിശീലന പന്തുകൾ, കളിക്കാരുടെ ബൂട്ടുകൾ, മറ്റ് അത്യാധുനിക പരിശീലന ഉപകരണങ്ങൾ എന്നിവയാണ് മോഷ്ടിക്കപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.
തങ്ങളുടെ ആദ്യ മത്സരത്തിന് മുന്നോടിയായി ഫ്ലോറിഡയിലെ ക്യാമ്പിൽ നിന്നും കാൻസസ് സിറ്റിയിലെ ‘സ്വോപ്പ് സോക്കർ വില്ലേജ്’ (Swope Soccer Village) എന്ന പരിശീലന കേന്ദ്രത്തിലേക്ക് വാനിൽ സാധനങ്ങൾ എത്തിക്കുന്നതിനിടയിലാണ് സംഭവം. ശനിയാഴ്ച ഉച്ചയ്ക്ക് ശേഷം കോച്ച് തോമസ് ടുഹെലും കളിക്കാരും കാൻസസ് സിറ്റിയിൽ എത്തുന്നതിന് തൊട്ടുമുൻപാണ് ഈ സുരക്ഷാവീഴ്ചയുണ്ടായത്. ഹാരി കെയ്ൻ, ജൂഡ് ബെല്ലിങ്ഹാം തുടങ്ങിയ സൂപ്പർ താരങ്ങളുടെ ബൂട്ടുകൾ ഉൾപ്പെടെ ഇതിൽ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങൾ.
“കാൻസസ് സിറ്റിയിലെത്തിയ ടീം വാഹനത്തിൽ നിന്നും സാധനങ്ങൾ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്. സംശയമുള്ള രണ്ട് പേരെ നിലവിൽ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു.” എന്നാണ് പോലീസ് അറിയച്ചത്.
എന്തൊക്കെ സാധനങ്ങളാണ് കൃത്യമായി നഷ്ടപ്പെട്ടതെന്ന് കണക്കാക്കാൻ ഇംഗ്ലീഷ് ഫുട്ബോൾ അസോസിയേഷൻ (FA) അധികൃതർ പരിശോധന നടത്തിവരികയാണ്. ബുധനാഴ്ച ശക്തരായ ക്രോയേഷ്യക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ ലോകകപ്പിലെ ആദ്യ മത്സരം.
ടീമിന്റെ ആദ്യ പരിശീലന സെഷനുകളെ ഈ സംഭവം ബാധിക്കുമെന്ന ആശങ്കയുണ്ടെങ്കിലും, കളിക്കാർക്ക് ആവശ്യമായ ബദൽ സംവിധാനങ്ങൾ അടിയന്തരമായി എത്തിക്കാൻ എഫ്.എ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. ലോകകപ്പ് പോലൊരു വൻ വേദിയിൽ ടീമിന്റെ സുരക്ഷയെയും ലോജിസ്റ്റിക്സ് മാനേജ്മെന്റിനെയും ചോദ്യം ചെയ്യുന്നതാണ് ഈ കവർച്ച.

