താരങ്ങളും ഫെഡറേഷനും തമ്മിൽ സ്വരച്ചേർച്ച: ലോകകപ്പിന് മുൻപ് ഫ്രഞ്ച് ക്യാമ്പിൽ കനത്ത ആശങ്ക !

2026 ഫിഫ ലോകകപ്പ് ആവേശത്തിലേക്ക് കടക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഫ്രഞ്ച് ദേശീയ ഫുട്ബോൾ ടീമിൽ ആഭ്യന്തര തർക്കങ്ങൾ പുകയുന്നു. സൂപ്പർ താരം കിലിയൻ എംബാപ്പെയും ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷനും (FFF) തമ്മിലുള്ള ഇമേജ് റൈറ്റ്സ് (താരങ്ങളുടെ ചിത്രങ്ങൾ പരസ്യത്തിന് ഉപയോഗിക്കുന്നതിനുള്ള അവകാശം) സംബന്ധിച്ച തർക്കമാണ് ഇപ്പോൾ ഫ്രഞ്ച് ക്യാമ്പിൽ കനത്ത ആശങ്ക സൃഷ്ടിച്ചിരിക്കുന്നത്.
പ്രശ്നത്തിന്റെ തുടക്കം
ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷന്റെ ഔദ്യോഗിക സ്പോൺസറായ ഒരു പ്രമുഖ സ്പോർട്സ് ബെറ്റിംഗ് (Sports Betting) കമ്പനി തങ്ങളുടെ പരസ്യത്തിനായി കിലിയൻ എംബാപ്പെ, റായൻ ചെർക്കി, ഒസ്മാൻ ഡെംബെലെ, മൈക്കൽ ഒലീസ് തുടങ്ങിയ പ്രമുഖ താരങ്ങളുടെ ചിത്രങ്ങൾ ഉപയോഗിച്ചതാണ് പുതിയ വിവാദങ്ങൾക്ക് വഴിവെച്ചത്. ബെറ്റിംഗ് കമ്പനികളുടെയും ഫാസ്റ്റ് ഫുഡ് ബ്രാൻഡുകളുടെയും പരസ്യങ്ങളിൽ തന്റെ ചിത്രം ഉപയോഗിക്കുന്നതിനെ എംബാപ്പെ പണ്ടുമുതലേ ശക്തമായി എതിർക്കുന്നുണ്ട്. യുവതലമുറയ്ക്ക് തെറ്റായ സന്ദേശം നൽകുന്ന ഇത്തരം ബ്രാൻഡുകളുടെ ഭാഗമാകാൻ താൻ ആഗ്രഹിക്കുന്നില്ലെന്നാണ് താരത്തിന്റെ നിലപാട്. ക്ലെയർഫോണ്ടെയ്നിലെ പരിശീലന ക്യാമ്പിൽ വെച്ച് എടുത്ത ചിത്രങ്ങൾ ബെറ്റിംഗ് കമ്പനിയുടെ പരസ്യത്തിന് വേണ്ടിയാണെന്ന കാര്യം ഫെഡറേഷൻ തങ്ങളെ മുൻകൂട്ടി അറിയിച്ചിരുന്നില്ലെന്ന് എംബാപ്പെയും ചെർക്കിയും വ്യക്തമാക്കുന്നു. തങ്ങളുടെ വിയോജിപ്പ് ബെറ്റിംഗ് കമ്പനിയോടല്ല, മറിച്ച് കാര്യങ്ങൾ സുതാര്യമാക്കാത്ത ഫെഡറേഷനോടാണെന്ന് താരങ്ങൾ വ്യക്തമാക്കി.
താരങ്ങളും ഫെഡറേഷനും തമ്മിലുള്ള ഈ തർക്കത്തെക്കുറിച്ച് ഫ്രഞ്ച് പരിശീലകൻ ദിദിയർ ദെഷാംപ്സ് പ്രതികരിക്കുകയുണ്ടായി:
“ഫെഡറേഷൻ താരങ്ങളുടെ ഉടമസ്ഥരല്ല, അതുകൊണ്ടുതന്നെ താരങ്ങൾക്ക് സ്വന്തം ഇമേജ് റൈറ്റ്സിന്മേൽ അവകാശമുണ്ട്. പരസ്യങ്ങളിലൂടെയോ മാർക്കറ്റിംഗിലൂടെയോ ചിലപ്പോൾ അതിരുകടക്കലുകൾ ഉണ്ടായേക്കാം. ശ്രദ്ധ ആകർഷിക്കുക എന്നത് മാത്രമാകും പലപ്പോഴും അവരുടെ ലക്ഷ്യം, എന്നാൽ അത് എപ്പോഴും അത്ലറ്റുകളുടെ താല്പര്യങ്ങൾക്ക് അനുസരിച്ചാകണം എന്നില്ല. ഫെഡറേഷന് സ്പോൺസർമാരിൽ നിന്നും വലിയ തുക ലഭിക്കുന്നുണ്ട്. എങ്കിലും ഇതിനൊരു കൃത്യമായ സന്തുലിതാവസ്ഥ കണ്ടെത്തേണ്ടതുണ്ട്.”
ജൂൺ 16-ന് സെനഗലിനെതിരെയുള്ള മത്സരത്തോടെയാണ് ഫ്രാൻസ് തങ്ങളുടെ ലോകകപ്പ് പോരാട്ടങ്ങൾ ആരംഭിക്കുന്നത്. അതിനു തൊട്ടുമുൻപ് ഉണ്ടായ ഈ തർക്കം കളിക്കാരുടെ മാനസികാവസ്ഥയെ ബാധിക്കുമോ എന്ന ആശങ്കയിലാണ് ഫ്രഞ്ച് ആരാധകർ. കൂടാതെ, കളിക്കാരുടെ ബോണസ് വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ടും ടിക്കറ്റ് വിതരണത്തെച്ചൊല്ലിയും ഫെഡറേഷനും താരങ്ങളും തമ്മിൽ നേരത്തെയും അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നു. ഈ പുതിയ വിവാദം കൂടി വന്നതോടെ ലോകകപ്പിന് മുൻപ് ടീമിന്റെ ഒത്തൊരുമയെ ഇത് ബാധിക്കുമോ എന്ന ഭീതിയിലാണ് ഫ്രഞ്ച് ക്യാമ്പ്.

