വേൾഡ് കപ്പിൽ പോർച്ചുഗലുമായി മുട്ടണം; ക്രിസ്റ്റ്യാനോയ്‌ക്കെതിരെ കളിക്കാൻ ആഗ്രഹമെന്ന് എംബപ്പേ




      വരാനിരിക്കുന്ന ഫിഫ ലോകകപ്പിൽ പോർച്ചുഗലുമായി ഏറ്റുമുട്ടാനും തന്റെ റോൾ മോഡലായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ കളിക്കാനുമുള്ള ആഗ്രഹം പരസ്യമാക്കി ഫ്രഞ്ച് നായകൻ കിലിയൻ എംബപ്പേ.

     ലോകകപ്പ് വേദിയിൽ പോർച്ചുഗലുമായി ഒരു മത്സരം താൻ സ്വപ്നം കാണുന്നുണ്ടെന്ന് എംബപ്പേ വ്യക്തമാക്കി. അതിനുള്ള കാരണവും താരം പങ്കുവെച്ചു:
“ലോകകപ്പിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയെ നേരിടണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം, ഇത് അദ്ദേഹത്തിന്റെ അവസാനത്തെ ലോകകപ്പ് പങ്കാളിത്തമായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്. ഇതിനുശേഷം മറ്റൊരു ലോകകപ്പിൽ കളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞേക്കില്ല.”


    ഫുട്ബോൾ ലോകം ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 2026 ലോകകപ്പിന് തൊട്ടുമുൻപാണ് എംബപ്പേയുടെ ഈ പ്രതികരണം വന്നിരിക്കുന്നത്. കുട്ടിക്കാലം മുതൽ റൊണാൾഡോയെ ആരാധിച്ചു വളർന്ന എംബപ്പേ, തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലൂടെ കടന്നുപോകുന്ന സിആർ7 (CR7)-ന് എതിരെയുള്ള ഒരു ലോകകപ്പ് പോരാട്ടം ഏറെ സവിശേഷതയുള്ളതായിരിക്കുമെന്ന് വിശ്വസിക്കുന്നു.
തങ്ങളുടെ ആറാമത്തെ ലോകകപ്പിനായി ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസ്സിയും ഒരുങ്ങുമ്പോൾ, ഫ്രാൻസിനെ വീണ്ടുമൊരു ലോകകിരീടത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് എംബപ്പേയും സംഘവും ബൂട്ടണിയുന്നത്. ലോകകപ്പ് വേദിയിൽ ഫ്രാൻസും പോർച്ചുഗലും നേർക്കുനേർ വന്നാൽ അത് ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും ആവേശകരമായ ഒരു മത്സരമായി മാറുമെന്നതിൽ സംശയമില്ല.

Leave a Reply

Your email address will not be published. Required fields are marked *