അടുത്ത ലോകകപ്പിൽ നെയ്മറില്ലേ…? താരം മനസ്സ് തുറക്കുന്നു

ലോകകപ്പ് ടീം പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് തന്റെ മനസ്സുതുറന്ന് ബ്രസീലിയൻ സൂപ്പർ താരം നെയ്മർ ജൂനിയർ. ഏറെ നാളത്തെ പരിക്കിനും കഠിനാധ്വാനത്തിനും ശേഷം താൻ പൂർണ്ണ കായബലത്തോടെ തിരിച്ചെത്തിയിട്ടുണ്ടെന്നും, എന്നാൽ വരാനിരിക്കുന്ന ലോകകപ്പ് ടീമിൽ ഇടംനേടാൻ താൻ യോഗ്യനാണോ എന്ന് തീരുമാനിക്കേണ്ടത് ബ്രസീൽ പരിശീലകൻ കാർലോ ആൻസലോട്ടി ആണെന്നും താരം വ്യക്തമാക്കി.

​ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന നെയ്മറുടെ പ്രതികരണങ്ങൾ ആരാധകർക്കിടയിൽ വലിയ ചർച്ചയായിരിക്കുകയാണ്.
​കഴിഞ്ഞ കുറച്ചു വർഷങ്ങളായി താൻ അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് സംസാരിക്കവേ താരം വികാരാധീനനായി. "ഞാൻ ഇത് ഒട്ടും പ്രതീക്ഷിച്ചതല്ല. ഒരു നിമിഷം ഞാൻ ഇതിനെക്കുറിച്ച് ഒരുപാട് ചിന്തിച്ചു. ഇവിടെയുവരെ എത്തിച്ചേരുക എന്നത് ഒട്ടും എളുപ്പമായിരുന്നില്ല. ഓരോ തവണയും ബ്രസീലിന്റെ മഞ്ഞക്കുപ്പായം അണിയുമ്പോൾ ഞാൻ എന്റെ 100 അല്ല, 150 ശതമാനവും നൽകാറുണ്ടെന്ന് എല്ലാവർക്കും അറിയാം. പരിക്കുകളോടെയും അല്ലാതെയും ഞാൻ കളിച്ചിട്ടുണ്ട്. എങ്കിലും ഈ ഒരു മത്സരത്തിലേക്ക് പൂർണ്ണ ശാരീരികക്ഷമതയോടെ തിരിച്ചെത്താൻ കഴിഞ്ഞതിൽ ഞാൻ കരഞ്ഞുപോയി. ഇപ്പോൾ എനിക്ക് പൂർണ്ണമായ ആശ്വാസം തോന്നുന്നുണ്ട്." ഇങ്ങനെയാണ് താരത്തിൻ്റെ പ്രതികരണം. ​ബ്രസീൽ ലോകകപ്പ് സ്ക്വാഡിലേക്ക് തന്നെ വിളിക്കുമോ എന്ന ചോദ്യത്തിന് വളരെ വിനയപൂർവ്വമാണ് നെയ്മർ മറുപടി നൽകിയത്.

​”നിങ്ങളുടെ ചോദ്യത്തിന് കൃത്യമായ മറുപടി നൽകാൻ എനിക്ക് കഴിയില്ല. ഞാൻ ടീമിൽ ഉണ്ടാകാൻ യോഗ്യനാണോ അല്ലയോ എന്ന് തീരുമാനിക്കേണ്ടത് കോച്ച് കാർലോ ആൻസലോട്ടി ആണ്.”
​തനിക്ക് ലോകമെമ്പാടുമുള്ള ആരാധകരിൽ നിന്ന് ലഭിക്കുന്ന സ്നേഹത്തിന് താരം നന്ദി രേഖപ്പെടുത്തി. വർഷങ്ങളായുള്ള കഠിനാധ്വാനത്തിനും വേദനകൾക്കും ശേഷം ഒടുവിൽ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണെന്നും, നാളെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണെന്നും താരം കൂട്ടിച്ചേർത്തു. താൻ സാധാരണയായി ഇത്തരം കാര്യങ്ങളിൽ ആശങ്കപ്പെടാറില്ലെങ്കിലും, ഇന്നത്തെ ദിവസം ഇതിനെക്കുറിച്ച് മാത്രമാണ് ചിന്തിക്കുന്നതെന്നും നെയ്മർ വ്യക്തമാക്കി.
​വരാനിരിക്കുന്ന ലോകകപ്പ് ടീമിൽ ബ്രസീലിന്റെ ഈ എക്കാലത്തെയും മികച്ച പത്താം നമ്പർ താരം ഇടംപിടിക്കുമോ എന്നറിയാനുള്ള ആകാംഷയിലാണ് ഇപ്പോൾ ഫുട്ബോൾ ലോകം.

Leave a Reply

Your email address will not be published. Required fields are marked *