ലക്ഷ്യം വേൾഡ് കപ്പ്,യൂറോ കപ്പിൽ ക്രിസ്റ്റ്യാനോ തിളങ്ങി: പോർച്ചുഗൽ കോച്ച്
സൂപ്പർ താരം ക്രിസ്ത്യാനോ റൊണാൾഡോ സംബന്ധിച്ചിടത്തോളം കഴിഞ്ഞ യൂറോ കപ്പ് നിരാശജനകമായിരുന്നു. 5 മത്സരങ്ങൾ കളിച്ചിട്ട് ഒരു ഗോൾ പോലും നേടാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല.മാത്രമല്ല നിർണായകമായ ഒരു പെനാൽറ്റി അദ്ദേഹം പാഴാക്കുകയും ചെയ്തിരുന്നു. ഇതിനൊക്കെ പുറമേ പോർച്ചുഗൽ ക്വാർട്ടറിൽ തന്നെ പുറത്താവുകയും ചെയ്തിരുന്നു. ചുരുക്കത്തിൽ സൗദി അറേബ്യയിലെ മിന്നുന്ന പ്രകടനം യൂറോ കപ്പിൽ ആവർത്തിക്കാൻ റൊണാൾഡോക്ക് കഴിഞ്ഞിരുന്നില്ല.
പക്ഷേ പോർച്ചുഗൽ പരിശീലകനായ റോബർട്ടോ മാർട്ടിനസിന്റെ അഭിപ്രായം അങ്ങനെയല്ല.ക്രിസ്റ്റ്യാനോ മികച്ച പ്രകടനം നടത്തി എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.റൊണാൾഡോയുടെ പ്രകടനത്തിന്റെ കണക്കുകൾ താൻ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ പറയുന്നതെന്നും ഈ പരിശീലകൻ വ്യക്തമാക്കിയിട്ടുണ്ട്.മാർട്ടിനസിന്റെ വാക്കുകൾ ഇങ്ങനെയാണ്.
” പ്രായം എന്നുള്ളത് ഒരു ടൂർണമെന്റിൽ അത്ര പ്രധാനപ്പെട്ട ഒരു കാര്യമല്ല.സത്യം പറഞ്ഞാൽ പ്രായം സഹായിക്കുകയാണ് ചെയ്യുന്നത്.പെപേയുടെ കാര്യത്തിൽ നമ്മൾ അത് കണ്ടതാണ്. മികച്ച പ്രകടനമായിരുന്നു അദ്ദേഹം നടത്തിയിരുന്നത്.പ്രധാനപ്പെട്ട കാര്യം എന്തെന്നാൽ ടീമിനോടൊപ്പം ഉള്ള വർക്ക് തന്നെയാണ്.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പ്രകടനം കണക്കുകളിലൂടെ ഞങ്ങൾ പരിശോധിച്ചിരുന്നു.യൂറോ കപ്പിൽ റൊണാൾഡോ മികച്ച രൂപത്തിൽ കളിച്ചു, അദ്ദേഹത്തെ നല്ല രൂപത്തിൽ ഉപയോഗപ്പെടുത്താനായി എന്നൊക്കെയാണ് അതിൽ നിന്നും തെളിഞ്ഞത് ” ഇതാണ് പോർച്ചുഗൽ പരിശീലകൻ പറഞ്ഞിട്ടുള്ളത്.
വരുന്ന ഇന്റർനാഷണൽ ബ്രേക്കിൽ 2 യുവേഫ നേഷൻസ് ലീഗ് മത്സരങ്ങളാണ് പോർച്ചുഗൽ കളിക്കുന്നത്. ക്രൊയേഷ്യയും സ്കോട്ട്ലാന്റുമാണ് പോർച്ചുഗലിന്റെ എതിരാളികൾ.ഈ മത്സരങ്ങൾക്കുള്ള സ്ക്വാഡ് പ്രഖ്യാപിക്കുമ്പോൾ റൊണാൾഡോ അതിൽ ഇടം നേടും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. നിലവിൽ പോർച്ചുഗൽ ദേശീയ ടീമിൽ നിന്ന് വിരമിക്കാൻ റൊണാൾഡോക്ക് പ്ലാനുകൾ ഒന്നുമില്ല.അടുത്ത വേൾഡ് കപ്പിലും പങ്കെടുക്കാൻ അദ്ദേഹം ഉണ്ടാകും.