പെങ്ങളെ അപമാനിച്ചു എന്നുള്ളത് ശരിയാണ്, പിന്നീട് സിദാനെ കണ്ടിട്ടില്ല: എല്ലാം തുറന്ന് പറഞ്ഞ് മറ്റരാസി!

2006ലെ വേൾഡ് കപ്പ് ഫൈനലിലായിരുന്നു ഫുട്ബോൾ ലോകത്തെ ഞെട്ടിച്ച ഒരു സംഭവം അരങ്ങേറിയത്. ഫ്രാൻസും ഇറ്റലിയും തമ്മിലായിരുന്നു ആ കലാശ പോരാട്ടത്തിൽ ഏറ്റുമുട്ടിയിരുന്നത്. ഫ്രഞ്ച് സൂപ്പർ താരമായ സിനദിൻ സിദാൻ ഇറ്റാലിയൻ താരമായ മറ്റരാസിയെ തലകൊണ്ട് ഇടിച്ച് വീഴ്ത്തുകയായിരുന്നു. തുടർന്ന് സിദാൻ റെഡ് കാർഡ് കണ്ട് പുറത്തുപോയി.ആ ഫൈനൽ മത്സരത്തിൽ ഫ്രാൻസ് പരാജയപ്പെടുകയും ചെയ്തിരുന്നു.

ആ സംഭവത്തെക്കുറിച്ചുള്ള നിജസ്ഥിതി പിന്നീട് പുറത്തുവന്നിരുന്നു.സിദാന്റെ സഹോദരിയെ അപമാനിച്ചതിനെ തുടർന്നായിരുന്നു അദ്ദേഹം മറ്റരാസിയെ ഇടിച്ച് വീഴ്ത്തിയത്. ഏതായാലും ഇക്കാര്യങ്ങളെല്ലാം മറ്റരാസി തുറന്ന് സമ്മതിച്ചിട്ടുണ്ട്. പിന്നീട് ഒരിക്കലും സിദാനെ നേരിട്ട് കണ്ടിട്ടില്ലെന്നും മറ്റരാസി പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“ഞാൻ ഓർക്കാൻ ഇഷ്ടപ്പെടാത്ത ഒരു പ്രവർത്തിയാണ് അന്ന് ഉണ്ടായത്. എന്റെ കരിയറിനോട് നീതിപുലർത്താത്ത ഒരു പ്രവർത്തിയാണ് ഞാൻ അന്ന് ചെയ്തത്.അത് ഒരിക്കലും സംഭവിക്കാൻ പാടില്ലായിരുന്നു. ആ ഫൈനൽ മത്സരം ഒട്ടേറെ തീവ്രത നിറഞ്ഞതും സംഘർഷങ്ങൾ നിറഞ്ഞതുമായിരുന്നു. അതിനിടയിൽ സിദാൻ എനിക്ക് അദ്ദേഹത്തിന്റെ ജഴ്സി നൽകാമെന്ന് പറഞ്ഞു. എന്നാൽ ജേഴ്‌സിക്ക് പകരം അദ്ദേഹത്തിന്റെ സഹോദരിയെ വേണമെന്നാണ് ഞാൻ മറുപടി നൽകിയത്. അതോടെയാണ് അദ്ദേഹം പ്രതികരിച്ചത്. എല്ലാവരും ഓർമിക്കുന്ന ഒരു പ്രതികരണമാണത്. അതിനുശേഷം ഞാൻ ഇതുവരെ ഒരിക്കൽ പോലും സിദാനെ കണ്ടിട്ടില്ല ” ഇതാണ് മറ്റരാസി പറഞ്ഞിട്ടുള്ളത്.

അതായത് അന്ന് സിദാനോട് പറഞ്ഞ കാര്യങ്ങളിൽ ഖേദം രേഖപ്പെടുത്തുകയാണ് ഇദ്ദേഹം ചെയ്തത്. ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ ചെന്നൈയിൻ എഫ്സിയുടെ താരമായും പരിശീലകനായും പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണ് മറ്റരാസി.കേരള ബ്ലാസ്റ്റേഴ്സിനെതിരെയുള്ള മത്സരത്തിൽ ബ്ലാസ്റ്റേഴ്സ് ആരാധകർ സിദാന്റെ മുഖംമൂടി അണിഞ്ഞ് വന്ന് മറ്റരാസിയെ പ്രകോപിപ്പിച്ചതൊക്കെ വാർത്തകളിൽ ഇടം നേടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *