ലാറ്റിനമേരിക്കൻ ടീമുകൾക്കാണ് ഗുണം കിട്ടുക: വേൾഡ് കപ്പ് പ്ലാനിനെ വിമർശിച്ച് ഫ്രഞ്ച് പരിശീലകൻ.

2030ലെ വേൾഡ് കപ്പ് പ്ലാനുകൾ എങ്ങനെയൊക്കെയാണ് എന്നത് ഈയിടെ ഫിഫ വെളിപ്പെടുത്തിയിരുന്നു.സ്പെയിൻ,പോർച്ചുഗൽ,മൊറൊക്കോ എന്നിവിടങ്ങളിൽ വെച്ചുകൊണ്ടാണ് വേൾഡ് കപ്പ് നടക്കുക. എന്നാൽ ആദ്യത്തെ മൂന്നു മത്സരങ്ങൾ സൗത്ത് അമേരിക്കയിലാണ് നടക്കുക.അർജന്റീന,ഉറുഗ്വ,പരാഗ്വ എന്നിവരാണ് ആദ്യത്തെ മത്സരങ്ങൾക്ക് വേദിയാവുക. വേൾഡ് കപ്പിന്റെ നൂറാം വാർഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായി കൊണ്ടാണ് ഇത്.

എന്നാൽ ലാറ്റിനമേരിക്കയിൽ മത്സരങ്ങൾ സംഘടിപ്പിക്കുന്നതിനെതിരെ ഫ്രാൻസ് പരിശീലകനായ ദിദിയർ ദെഷംപ്സ് രംഗത്ത് വന്നിട്ടുണ്ട്.അങ്ങനെ നടത്തിയാൽ അതിന്റെ ഗുണം സൗത്ത് അമേരിക്കൻ ടീമുകൾക്കാണ് ലഭിക്കുക എന്നാണ് ഫ്രഞ്ച് പരിശീലകൻ പറഞ്ഞിട്ടുള്ളത്.പല രാജ്യങ്ങളിലായിക്കൊണ്ട് വേൾഡ് കപ്പ് നടത്താനുള്ള ഫിഫയുടെ പദ്ധതിയെ ഇദ്ദേഹം വിമർശിക്കുകയും ചെയ്തു.ദെഷംപ്സിന്റെ വാക്കുകൾ ഇങ്ങനെയാണ്.

” ഇതൊരു ട്രെന്റിന്റെ ഭാഗമാണ്.പല രാജ്യങ്ങളിൽ നടത്തപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അതിനെക്കാളുപരി സൗത്ത് അമേരിക്കയിൽ നടത്തുന്നത് അവർക്ക് മാത്രം പ്രയോജനം ലഭിക്കുന്ന ഒന്നാണ്. ബാക്കിയുള്ള രാജ്യങ്ങൾ ചുറ്റിക്കറങ്ങേണ്ടിവരും.ആരാണ് ഈ തീരുമാനങ്ങൾ നടപ്പിലാക്കുന്നത് എന്ന് എനിക്ക് അറിയില്ല. പക്ഷേ ഇത് എനിക്ക് ഇഷ്ടപ്പെട്ടില്ല എന്നത് ഞാൻ തുറന്നു പറയുക തന്നെ ചെയ്യും. ഇക്കാര്യത്തിൽ നമ്മൾ തമ്മിൽ പൊരുത്തക്കേടുകൾ ഉണ്ട് ” ഇതാണ് ഫ്രാൻസ് പരിശീലകൻ പറഞ്ഞിട്ടുള്ളത്.

വേൾഡ് കപ്പിന് വേണ്ടി പല രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്നതിനെയാണ് ഇദ്ദേഹം ഇപ്പോൾ വിമർശിച്ചിട്ടുള്ളത്. കഴിഞ്ഞ ഖത്തർ വേൾഡ് കപ്പിലെ ഫൈനലിസ്റ്റുകളാണ് ദെഷംപ്സിന്റെ ഫ്രഞ്ച് ടീം. ലാറ്റിനമേരിക്കൻ വമ്പൻമാരായ അർജന്റീനയോടായിരുന്നു അവർ പരാജയപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *