ഭക്ഷണത്തിനുവേണ്ടി തെരുവിൽ യാചിച്ചിട്ടുണ്ട്, പല സുഹൃത്തുക്കളും കുറ്റവാളികളായി മാറി: കുട്ടിക്കാലത്തെ ദുരനുഭവങ്ങൾ പങ്കുവെച്ച് റാഫിഞ്ഞ.
ഒട്ടുമിക്ക ബ്രസീലിയൻ താരങ്ങളുടെയും കുട്ടിക്കാലം പ്രതിസന്ധികളും അരക്ഷിതാവസ്ഥകളും നിറഞ്ഞതായിരിക്കും. വളരെയധികം ബുദ്ധിമുട്ടേറിയ സാഹചര്യങ്ങളെ തരണം ചെയ്തു കൊണ്ടാണ് പല ബ്രസീലിയൻ താരങ്ങളും ഇന്ന് ഫുട്ബോൾ ലോകത്തിന്റെ നെറുകയിൽ എത്തിയിട്ടുള്ളത്. സൂപ്പർതാരം ആന്റണി ഈയിടെ അത്തരത്തിലുള്ള ഒരു വെളിപ്പെടുത്തൽ നടത്തുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ എഫ്സി ബാഴ്സലോണയുടെ ബ്രസീലിയൻ സൂപ്പർതാരമായ റാഫീഞ്ഞയും താൻ കുട്ടിക്കാലത്ത് അനുഭവിച്ച ബുദ്ധിമുട്ടുകൾ തുറന്നു പറഞ്ഞിട്ടുണ്ട്. കുട്ടിക്കാലത്ത് മണിക്കൂറുകളോളം പരിശീലനം ചെയ്തതിനുശേഷം തെരുവിൽ ഭക്ഷണത്തിനുവേണ്ടി യാചിച്ചിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയിട്ടുള്ളത്. മാത്രമല്ല വേഗത്തിൽ പണം ഉണ്ടാക്കാൻ വേണ്ടി തന്റെ ഒരുപാട് സുഹൃത്തുക്കൾ കുറ്റവാളികളായി മാറിയെന്നും റാഫീഞ്ഞ വെളിപ്പെടുത്തിയിട്ടുണ്ട്. ഈയിടെ പ്രമുഖ ബ്രസീലിയൻ മാധ്യമമായ UOL നോട് സംസാരിക്കുകയായിരുന്നു താരം.റാഫീഞ്ഞയുടെ വാക്കുകൾ ഇങ്ങനെയാണ്.
” എന്റെ കുട്ടിക്കാലത്തെ ഓർമ്മകൾ,അത് വളരെയധികം കഠിനമാണ്. പക്ഷേ എനിക്ക് എന്റെ സ്വപ്നം നിറവേറ്റണമായിരുന്നു.എന്റെ വീട്ടിൽ നിന്നും ഏറെ ദൂരെയുള്ള ട്രെയിനിങ് മൈതാനത്തേക്ക് എനിക്ക് പോകണമായിരുന്നു. പരിശീലനത്തിന് വേണ്ടി 9 മണിക്കൂറോളം ഞാൻ വീട്ടിൽ നിന്നും മാറിനിൽക്കും.ബസ് യാത്രക്കുള്ള പണം തന്നെ വളരെ ചുരുക്കമായിരുന്നു. അതുകൊണ്ടുതന്നെ ഒൻപതു മണിക്കൂറോളം ഞാൻ ഭക്ഷണമൊന്നും കഴിച്ചിട്ടുണ്ടാവില്ല. തുടർന്ന് പരിശീലനത്തിനു ശേഷം ഞാൻ തെരുവിൽ ആളുകളോട് എന്തെങ്കിലും ഭക്ഷണം വാങ്ങിത്തരാൻ വേണ്ടി ആവശ്യപ്പെടും. ചിലർ എന്നെ സഹായിക്കും.ചിലർ എന്നെ ആക്ഷേപിച്ചു വിടും. എന്റെ 12-14 വയസ്സിനിടയിലാണ് ഇതൊക്കെ നടന്നിട്ടുള്ളത് ” റാഫീഞ്ഞ തുടർന്നു.
💬 "Después del entrenamiento, me paraba en la calle y le pedía a la gente que me comprara algo para comer o un refrigerio"
— Mundo Deportivo (@mundodeportivo) September 15, 2022
✨ "No me desvié. Si hoy hablan de mi 'magia' en el fútbol, digo… esta es la verdadera magia"https://t.co/9Migl8k9Xw
” കുറ്റകൃത്യങ്ങളും മയക്കുമരുന്ന് കച്ചവടവും സാധാരണമായ ഒരു സമൂഹത്തിലായിരുന്നു ഞാൻ വളർന്നിരുന്നത്. പക്ഷേ എന്റെ ലക്ഷ്യത്തിൽ മാത്രം ഞാൻ ശ്രദ്ധ കേന്ദ്രീകരിച്ചു.നമ്മുടെ ലക്ഷ്യം നേടാൻ വേണ്ടി സമൂഹത്തെ ഉപേക്ഷിക്കുക എന്നുള്ളത് വളരെ ബുദ്ധിമുട്ടുള്ള ഒരു കാര്യമാണ്.പക്ഷേ എന്റെ സ്വപ്നം വളരെ വലുതായിരുന്നു.എല്ലാ പ്രതിസന്ധികളെയും ഞാൻ തരണം ചെയ്തു. പെട്ടെന്ന് പണമുണ്ടാക്കാൻ വേണ്ടി എന്റെ സുഹൃത്തുക്കളിൽ പലരും കുറ്റവാളികൾ ആവുകയും മയക്ക് മരുന്ന് കച്ചവടക്കാർ ആയി മാറുകയും ചെയ്തിരുന്നു. എന്നാൽ എന്റെ പാതയിൽ നിന്നും ഞാൻ വൃതിചലിച്ചില്ല. ഇന്ന് ഫുട്ബോളിലെ എന്റെ മാജിക്കിനെ കുറിച്ച് അവർ സംസാരിക്കുന്നുണ്ടെങ്കിൽ അത് വെറുതെ ലഭിച്ച ഒന്നല്ല. മറിച്ച് യഥാർത്ഥ മാജിക് തന്നെയാണ് ” ഇതാണ് റാഫീഞ്ഞ പറഞ്ഞിട്ടുള്ളത്.
കഴിഞ്ഞ സീസണിൽ ലീഡ്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത താരത്തെ ഈ സീസണിൽ ബാഴ്സ സ്വന്തമാക്കുകയായിരുന്നു.വരുന്ന ഖത്തർ വേൾഡ് കപ്പിൽ ബ്രസീൽ ടീമിൽ വലിയ റോൾ വഹിക്കാനുള്ള താരം കൂടിയാണ് റാഫീഞ്ഞ.