ബയേണിനോട് ഒരുതവണ പോലും തോറ്റിട്ടില്ല, എന്തുകൊണ്ട് ബയേൺ വിട്ടു? ആഞ്ചലോട്ടി പറയുന്നു!

2016ലായിരുന്നു ബയേണിന്റെ പരിശീലകനായിരുന്ന പെപ് ഗാർഡിയോള ക്ലബ്ബ് വിട്ട് മാഞ്ചസ്റ്റർ സിറ്റിയിലേക്ക് പോയത്. പകരം ബയേൺ കാർലോ ആഞ്ചലോട്ടിയെ പരിശീലകനായി കൊണ്ട് നിയമിക്കുകയായിരുന്നു. എന്നാൽ വളരെ കുറച്ച് കാലം മാത്രമാണ് അദ്ദേഹം ബയേണിൽ ഉണ്ടായിരുന്നത്. ചാമ്പ്യൻസ് ലീഗിൽ പിഎസ്ജിയോട് പരാജയപ്പെട്ട് പുറത്തായതിന് പിന്നാലെ ബയേൺ അദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.ഇന്ന് അതേ ബയേണിനെതിരെയാണ് അദ്ദേഹം ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ മത്സരം കളിക്കാൻ പോകുന്നത്.

എന്തുകൊണ്ട് അന്ന് ബയേൺ വിട്ടു എന്നുള്ള ചോദ്യം അദ്ദേഹത്തോട് മാധ്യമ പ്രവർത്തകർ ചോദിച്ചിരുന്നു. ക്ലബ്ബിൽ നിന്നും ആവശ്യത്തിനുള്ള പിന്തുണ ഇല്ലാത്തതിനാലാണ് അന്ന് ബയേണിൽ നിന്നും പോകേണ്ടി വന്നത് എന്നാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“അതൊരു പഴയ കഥയാണ്.രണ്ടു കാര്യങ്ങൾ കൊണ്ട് ഞാനത് വിശദീകരിക്കാം. ആദ്യം നിങ്ങൾ നിങ്ങളുടെ ജോലി ചെയ്യണം.അതിന് ക്ലബ്ബിൽ നിന്നും സപ്പോർട്ട് ആവശ്യമാണ്. ആ പിന്തുണ നഷ്ടമായി കഴിഞ്ഞാൽ പിന്നീട് പിരിയുന്നതാണ് നല്ലത്.ബയേൺ മ്യൂണിക്കിനോടൊപ്പം അതാണ് സംഭവിച്ചത്.ബയേണിന്റെ പ്രസിഡന്റുമായി എനിക്ക് നല്ല ബന്ധം തന്നെയാണ് ഉള്ളത്. ബാക്കിയുള്ളവരുമായും നല്ല ബന്ധം തന്നെയാണ് ഉള്ളത്. നിങ്ങൾക്ക് ക്ലബ്ബിൽ നിന്നും ആവശ്യത്തിനുള്ള പിന്തുണ ലഭിച്ചില്ലെങ്കിൽ ആ ക്ലബ്ബ് വിട്ടുകൊണ്ട് ആ പ്രശ്നം ഒഴിവാക്കുന്നതാണ് നല്ലത് ” ഇതാണ് ആഞ്ചലോട്ടി പറഞ്ഞിട്ടുള്ളത്.

അദ്ദേഹത്തിന്റെ ശ്രദ്ധേയമായ ചില കണക്കുകൾ കൂടി എടുത്തു പറയേണ്ടതുണ്ട്. അതായത് കരിയറിൽ ഇതുവരെ അദ്ദേഹം ബയേൺ മ്യൂണിക്കിനോട് പരാജയം അറിഞ്ഞിട്ടില്ല.എസി മിലാനോടൊപ്പം ആറു മത്സരങ്ങളും റയൽ മാഡ്രിഡിനൊപ്പം മൂന്നു മത്സരങ്ങളുമാണ് ആകെ ആഞ്ചലോട്ടി ഈ ജർമ്മൻ ക്ലബ്ബിനെതിരെ കളിച്ചിട്ടുള്ളത്. ഈ 9 മത്സരങ്ങളിൽ ആറ് വിജയങ്ങളും മൂന്ന് സമനിലകളുമാണ് അദ്ദേഹം നേടിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *