ചരിത്രത്തിലെ രണ്ടാമത്തെ ഗോൾ വേട്ടക്കാരനായ ലെവ ഒരുങ്ങുന്നത് ബാഴ്സ ജേഴ്‌സിയിൽ മുൻ ക്ലബ്ബിനെതിരെ ഗോളടിക്കാൻ!

യുവേഫ ചാമ്പ്യൻസ് ലീഗിൽ നടക്കുന്ന രണ്ടാം റൗണ്ട് പോരാട്ടത്തിൽ ഒരു വമ്പൻ മത്സരമാണ് ആരാധകരെ കാത്തിരിക്കുന്നത്. ഒരിക്കൽ കൂടി ബാഴ്സയും ബയേണും മുഖാമുഖം വരികയാണ്. ചൊവ്വാഴ്ച രാത്രി ഇന്ത്യൻ സമയം 12:30ന് ബയേണിന്റെ മൈതാനമായ അലിയൻസ് അരീനയിൽ വെച്ചാണ് ഈയൊരു മത്സരം നടക്കുക.

ഈ മത്സരത്തിൽ എല്ലാ കണ്ണുകളും ഉറ്റുനോക്കുന്നത് റോബർട്ട് ലെവന്റോസ്ക്കിയിലേക്കാണ്. 8 വർഷക്കാലം ബയേണിന് വേണ്ടി ഗോളടിച്ചു കൂട്ടിയ ലെവന്റോസ്ക്കി ഇപ്പോൾ ബാഴ്സ താരമാണ്.അലിയൻസ് അരീനയിലേക്ക് മടങ്ങിയെത്തിക്കൊണ്ട് ബയേണിനെതിരെ നിറയൊഴിക്കാൻ ലെവക്ക് കഴിയുമോ എന്നുള്ളതാണ് ആരാധകർ നോക്കുന്നത്.

ബയേണിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ഗോൾ വേട്ടക്കാരനാണ് റോബർട്ട് ലെവന്റോസ്ക്കി.375 മത്സരങ്ങളിൽ നിന്ന് 344 ഗോളുകളാണ് താരം ബയേണിന് വേണ്ടി നേടിയിട്ടുള്ളത്. ഇതിഹാസ താരം ജെർഡ് മുള്ളർ മാത്രമാണ് ലെവന്റോസ്ക്കിയുടെ മുന്നിലുള്ളത്.528 ഗോളുകളാണ് അദ്ദേഹം ബയേണിന് വേണ്ടി നേടിയിട്ടുള്ളത്.227 ഗോളുകൾ ഉള്ള തോമസ് മുള്ളറാണ് ലെവന്റോസ്ക്കിക്ക് പിറകിലുള്ളത്.

എന്നാൽ ലെവന്റോസ്ക്കി ബയേണിനെ നേരിടുന്നത് ആദ്യമായിട്ടൊന്നുമല്ല.മുമ്പ് ബൊറൂസിയയിൽ കളിച്ചിരുന്ന സമയത്ത് ലെവ ബയേണിനെതിരെ ബൂട്ടണിഞ്ഞിട്ടുണ്ട്.അലിയൻസ് അരീനയിൽ ആകെ 6 മത്സരങ്ങൾ കളിച്ചപ്പോൾ 3 എണ്ണത്തിൽ വിജയിച്ചിട്ടുണ്ട്. ഒരു ഗോളും താരം നേടിയിട്ടുണ്ട്.

ഏതായാലും വലിയൊരു ഇടവേളക്ക് ശേഷം ഒരിക്കൽ കൂടി ബയേണിനെതിരെ ലെവന്റോസ്ക്കി ഇറങ്ങുമ്പോൾ കാര്യങ്ങൾ ഒന്നും മാറിയിട്ടില്ല. ബാഴ്സയിലും തകർപ്പൻ പ്രകടനമാണ് താരം പുറത്തെടുക്കുന്നത്. ആകെ 9 ഗോളുകൾ താരം നേടിക്കഴിഞ്ഞു.ബയേൺ ലെവയെ എങ്ങനെ പിടിച്ചു കെട്ടുമെന്നുള്ളതാണ് ഇപ്പോൾ പ്രധാനപ്പെട്ട ചോദ്യമായി ഉയരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *