അടിയും തിരിച്ചടിയും,ബെർണാബുവിൽ തീക്കളി, ഒടുവിൽ സമനില!

ഇന്നലെ യുവേഫ ചാമ്പ്യൻസ് ലീഗിൽ നടന്ന ആദ്യ പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ റയൽ മാഡ്രിഡും മാഞ്ചസ്റ്റർ സിറ്റിയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്.റയൽ മാഡ്രിഡിന്റെ മൈതാനമായ സാൻഡിയാഗോ ബെർണാബുവിൽ വെച്ച് നടന്ന ഈ മത്സരം തീ പാറിയ പോരാട്ടം തന്നെയായിരുന്നു. അടിയും തിരിച്ചടിയും കണ്ട ഈ മത്സരം സമനിലയിലാണ് കലാശിച്ചത്.രണ്ട് ടീമുകളും മൂന്ന് ഗോളുകൾ വീതം നേടുകയായിരുന്നു.

മത്സരത്തിന്റെ രണ്ടാം മിനിറ്റിൽ തന്നെ ഗോൾ പിറന്നു. മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി സിൽവ ഡയറക്റ്റ് ഫ്രീകിക്ക് ഗോൾ കരസ്ഥമാക്കുകയായിരുന്നു. എന്നാൽ പന്ത്രണ്ടാം മിനിറ്റിൽ റൂബൻ ഡയസ് സെൽഫ് ഗോൾ വഴങ്ങിയതോടെ മത്സരം സമനിലയിലായി.പതിനാലാം മിനിറ്റിൽ റയൽ മാഡ്രിഡ് ലീഡ് കരസ്ഥമാക്കുകയായിരുന്നു.

വിനീഷ്യസ് ജൂനിയറുടെ അസിസ്റ്റിൽ നിന്ന് റോഡ്രിഗോ ഗോൾ കണ്ടെത്തി. ആദ്യ പകുതിയിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് റയൽ മുന്നിട്ട് നിൽക്കുകയായിരുന്നു. എന്നാൽ രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ സിറ്റി മികച്ച പ്രകടനം നടത്തി.66ആം മിനുട്ടിൽ ഫിൽ ഫോഡനും 71ആം മിനുട്ടിൽ ഗ്വാർഡിയോളും ഗോളുകൾ നേടിയതോടെ മാഞ്ചസ്റ്റർ സിറ്റി മുന്നിൽ എത്തി. പക്ഷേ 79ആം മിനുട്ടിൽ വാൽവെർദെയുടെ തകർപ്പൻ ഗോൾ റയൽ മാഡ്രിഡിന് സമനില നേടിക്കൊടുക്കുകയായിരുന്നു.വിനിയുടെ ക്രോസിൽ നിന്ന് കിടിലൻ ഷോട്ടിലൂടെയാണ് അദ്ദേഹം ഗോൾ നേടിയത്. ഇതോടെ മത്സരം 3-3 എന്ന നിലയിൽ അവസാനിച്ചു. ഇനി മാഞ്ചസ്റ്റർ സിറ്റിയുടെ മൈതാനത്ത് വെച്ചുകൊണ്ടാണ് രണ്ടാം പാദം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *