ഗോളടി തുടങ്ങി ക്രിസ്റ്റ്യാനോ,ജയത്തോടെ പിർലോയും തുടങ്ങി !

സിരി എയിൽ ഇന്നലെ നടന്ന ആദ്യ റൗണ്ട് പോരാട്ടത്തിൽ നിലവിലെ ചാമ്പ്യൻമാരായ യുവന്റസിന് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് സാംപഡോറിയയെ സ്വന്തം മൈതാനത്ത് റൊണാൾഡോയും കൂട്ടരും തകർത്തു വിട്ടത്. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ യുവന്റസ് അർഹിച്ച ജയം തന്നെയാണ് നേടിയത്. മാത്രമല്ല നിരവധി ഗോളവസരങ്ങളാണ് യുവന്റസിന് ഇന്നലെ ലഭിച്ചിരുന്നത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ഡേജാൻ കുലുസെവ്സ്കി, ലിയനാർഡോ ബൊനൂച്ചി എന്നിവരാണ് ഓൾഡ് ലേഡീസിന്റെ ഗോളുകൾ നേടിയത്. ജയത്തോടെ മൂന്ന് പോയിന്റ് സ്വന്തമാക്കി ലീഗ് തുടങ്ങാൻ യുവന്റസിനായി. പുതിയ പരിശീലകൻ ആൻഡ്രേ പിർലോയുടെ കീഴിലുള്ള ആദ്യ സിരി എ വിജയം കൂടിയായിരുന്നു ഇത്.

മത്സരത്തിന്റെ പതിമൂന്നാം മിനുട്ടിൽ കുലുസെവ്സ്കിയാണ് ആദ്യ ഗോൾ നേടിയത്. സൂപ്പർ താരം റൊണാൾഡോയുടെ മുന്നേറ്റം നിഷ്ഫലമായെങ്കിലും പന്ത് കുലുസെവ്സ്കിക്ക് ലഭിക്കുകയായിരുന്നു. താരം അത്‌ മനോഹരമായി ഫിനിഷ് ചെയ്യൂകയായിരുന്നു. പിന്നീട് 78-ആം മിനുട്ട് വരെ കാത്തിരിക്കേണ്ടി വന്നു രണ്ടാം ഗോൾ പിറക്കുന്നതിന് വേണ്ടി. ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ ബൊനൂച്ചിയാണ് ഗോൾ നേടിയത്. മത്സരം അവസാനിക്കാൻ മിനുട്ടുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് റൊണാൾഡോയുടെ ഗോൾ വന്നത്. ആരോൺ റാംസിയുടെ പാസ് ഒരു ക്ലോസ് റേഞ്ച് ഷോട്ടിലൂടെ റൊണാൾഡോ വലകടത്തുകയായിരുന്നു. ഇനി സെപ്റ്റംബർ ഇരുപത്തിയെട്ടിന് റോമക്കെതിരെയാണ് യുവന്റസിന്റെ അടുത്ത മത്സരം.

Leave a Reply

Your email address will not be published. Required fields are marked *