ഒടുവിൽ ഗോളും അസിസ്റ്റുമായി ലൗറ്ററോയുടെ തിരിച്ചുവരവ്, ഇന്ററിന് ജയം

ഒരിടവേളക്ക് ശേഷം അർജന്റൈൻ സൂപ്പർ സ്ട്രൈക്കെർ ലൗറ്ററോ മാർട്ടിനെസ് ഫോം വീണ്ടെടുത്ത മത്സരത്തിൽ ഇന്റർമിലാന് തകർപ്പൻ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് അന്റോണിയോ കോന്റെയും സംഘം ടോറിനോയെ നിലംപരിശാക്കിയത്. ഒരു ഗോളും ഒരു അസിസ്റ്റുമായി ലൗറ്ററോ തന്നെയാണ് മുന്നിൽ നിന്ന് നയിച്ചത്. ഏറെ നാളത്തെ ഗോൾവരൾച്ചക്കാണ് ഇതോടെ ലൗറ്ററോ വിരാമമിട്ടത്. ശേഷിച്ച ഗോളുകൾ ഗോഡിൻ, ആഷ്‌ലി യങ് എന്നിവരാണ് നേടിയത്. ഇരട്ട അസിസ്റ്റുകൾ നേടി ചിലി സൂപ്പർ താരം അലക്സിസ് സാഞ്ചസും മിന്നിതിളങ്ങി. ജയത്തോടെ ഇന്റർമിലാൻ രണ്ടാം സ്ഥാനത്ത് എത്തിനിൽക്കുകയാണ്. 32 മത്സരങ്ങളിൽ നിന്ന് 68 പോയിന്റാണ് ഇന്ററിന് ഉള്ളത്. ഇത്രയും പോയിന്റ് ഉള്ള ലാസിയോ മൂന്നാമതും 76 പോയിന്റുള്ള യുവന്റസ് ഒന്നാമതുമാണ്.

മത്സരത്തിന്റെ പതിനേഴാം മിനുട്ടിൽ തന്നെ ഇന്റർ ഗോൾകീപ്പറുടെ പിഴവ് മുതലെടുത്ത് ബെലോട്ടിയാണ് ടോറിനോക്ക് ലീഡ് നേടി കൊടുത്തത്. തുടർന്ന് ഒരു പെനാൽറ്റി ടോറിനോക്ക് അർഹിച്ചിരുന്നുവെങ്കിലും റഫറി അനുവദിച്ചില്ല. ആദ്യപകുതിയിൽ ഒരു ഗോളിന് പിന്നിൽ നിന്ന ശേഷമാണ് ഇന്റർ മൂന്നെണ്ണം അടിച്ചത്. 49-ആം മിനിറ്റിൽ ലൗറ്ററോ മാർട്ടിനെസ് ഹെഡറിലൂടെ നൽകിയ പന്ത് ആഷ്‌ലി യങ് ഒരു കിടിലൻ ഷോട്ടിലൂടെ വലയിലാക്കി. രണ്ട് മിനിട്ടിന് ശേഷം ഇന്റർ വീണ്ടും ഗോൾ നേടി. അലക്സിസ് സാഞ്ചസ് ഹെഡറിലൂടെ നൽകിയ ബോൾ ഹെഡറിലൂടെ തന്നെ ഗോഡിൻ വലയിലാക്കുകയായിരുന്നു. പത്ത് മിനുട്ടിന് ശേഷം ലൗറ്ററോയുടെ ഗോളും വന്നു.സാഞ്ചസ് നൽകിയ പാസ് സ്വീകരിച്ച ലൗറ്ററോ തൊടുത്ത ഷോട്ട് എതിർതാരത്തിന്റെ കാലിൽ തട്ടി വലയിലെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *