റൊണാൾഡോയെ നിലനിർത്താൻ ഏതറ്റം വരെ പോവാനും യുണൈറ്റഡ് തയ്യാർ,സ്ഥിതി സങ്കീർണ്ണമാവുമോ?
സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാവി തന്നെയാണ് ഈ ട്രാൻസ്ഫർ ജാലകത്തിൽ ഇപ്പോഴും നിറഞ്ഞുനിൽക്കുന്നത്. താരത്തിന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിടാൻ താല്പര്യമുണ്ട്. എന്നാൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതുവരെ അതിന് സമ്മതിച്ചിട്ടില്ല. റൊണാൾഡോയെ വിൽക്കില്ല എന്നുള്ള കാര്യം യുണൈറ്റഡിന്റെ പരിശീലകനായ ടെൻ ഹാഗ് ഈയിടെ തുറന്നു പറഞ്ഞിരുന്നു.റൊണാൾഡോയാവട്ടെ ഇതുവരെ യുണൈറ്റഡിനൊപ്പം ജോയിൻ ചെയ്തിട്ടില്ല.വ്യക്തിപരമായ പ്രശ്നങ്ങളാണ് ഇതിന് കാരണമായി കൊണ്ട് ചൂണ്ടിക്കാണിക്കുന്നത്.
അടുത്ത യുവേഫ ചാമ്പ്യൻസ് ലീഗിന് യോഗ്യത നേടാൻ യുണൈറ്റഡ് സാധിച്ചിരുന്നില്ല. ഇതാണ് റൊണാൾഡോയെ ക്ലബ്ബ് വിടാൻ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം. എന്നാൽ കഴിഞ്ഞ സീസണിൽ മിന്നുന്ന പ്രകടനം നടത്തിയ റൊണാൾഡോയെ നിലനിർത്താൻ തന്നെയാണ് യുണൈറ്റഡിന്റെ തീരുമാനം. താരത്തെ നിലനിർത്താൻ വേണ്ടി ഏതറ്റം വരെ പോവാനും യുണൈറ്റഡ് തയ്യാറായിക്കഴിഞ്ഞു എന്നാണ് അറിയാൻ സാധിക്കുന്നത്. പ്രമുഖ മാധ്യമമായ മാർക്കയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
— Murshid Ramankulam (@Mohamme71783726) July 13, 2022
ഏതായാലും റൊണാൾഡോ പോവാൻ നിർബന്ധം പിടിച്ചാൽ കാര്യങ്ങൾ സങ്കീർണ്ണമാവാൻ സാധ്യതയുണ്ട്. പക്ഷേ ഇതിന് വിപരീതമായ ഒരു റിപ്പോർട്ട് കഴിഞ്ഞദിവസം മറ്റൊരു പ്രമുഖ മാധ്യമമായ ദി ടൈംസ് ഇപ്പോൾ പുറത്ത് വിട്ടിട്ടുണ്ട്. അതായത് ക്ലബ്ബിന്റെ ഇപ്പോഴത്തെ ശ്രമങ്ങളിൽ റൊണാൾഡോ തൃപ്തനാണ്.ഫ്രങ്കി ഡി യോങ്,ലിസാൻഡ്രോ മാർട്ടിനസ്,ആന്റണി തുടങ്ങിയ താരങ്ങളെ ടീമിലെത്തിക്കാൻ കഴിഞ്ഞാൽ ഒരുപക്ഷേ റൊണാൾഡോ തന്റെ തീരുമാനം മാറ്റാനുള്ള സാധ്യതകളും ഇവർ തള്ളിക്കളയുന്നില്ല.പക്ഷേ ചാമ്പ്യൻസ് ലീഗ് കളിക്കുക എന്നുള്ളത് തന്നെയാണ് റൊണാൾഡോയുടെ ഏറ്റവും വലിയ വെല്ലുവിളി.
ഏതായാലും മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തെ നിലനിർത്താൻ പരമാവധി ശ്രമിക്കുമെന്നുള്ള കാര്യം ഉറപ്പാണ്. താരത്തെ കൺവിൻസ് ചെയ്യാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുക എറിക്ക് ടെൻ ഹാഗ് തന്നെയായിരിക്കും. ഏതായാലും നിലവിൽ റൊണാൾഡോയുടെ കൈകളിൽ തന്നെയാണ് അദ്ദേഹത്തിന്റെ ഭാവി നിലകൊള്ളുന്നത്.