തീരുമാനങ്ങളെയും നിയമങ്ങളെയും അംഗീകരിക്കണം: ക്രിസ്റ്റ്യാനോയെ വിമർശിച്ച് ബ്രൂണോ ഫെർണാണ്ടസ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പരിശീലകനായി എറിക്ക് ടെൻ ഹാഗ് വന്നതിനുശേഷം സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് പലപ്പോഴും ബെഞ്ചിൽ ഇരിക്കേണ്ടി വന്നിരുന്നു. ഇതിനെതിരെ കടുത്ത വിമർശനം ഉയർത്തിക്കൊണ്ടായിരുന്നു റൊണാൾഡോ ക്ലബ്ബ് വിട്ടിരുന്നത്.എറിക്ക് ടെൻ ഹാഗ് എല്ലാം തകർത്തു കളഞ്ഞു എന്നായിരുന്നു റൊണാൾഡോ പറഞ്ഞിരുന്നത്.യുണൈറ്റഡിനെതിരെയും റൊണാൾഡോ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു.

എന്നാൽ ഈ വിഷയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് സൂപ്പർതാരവും റൊണാൾഡോയുടെ പോർച്ചുഗീസ് സഹതാരവുമായ ബ്രൂണോ ഫെർണാണ്ടസ് പരോക്ഷമായി റൊണാൾഡോയെ വിമർശിച്ചിട്ടുണ്ട്. പരിശീലകൻ ആവശ്യപ്പെടുന്നത് നൽകാൻ കഴിഞ്ഞിട്ടില്ലെങ്കിൽ നിങ്ങൾ പുറത്തു തന്നെ ഇരിക്കേണ്ടിവരും എന്നാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്. മാത്രമല്ല ഒരു പരിശീലകന് അദ്ദേഹത്തിന്റെ ക്ലബ്ബിനകത്ത് സ്വന്തമായി നിയമങ്ങൾ ഉണ്ടാകുമെന്നും ബ്രൂണോ കൂട്ടിച്ചേർത്തിട്ടുണ്ട്.റിയോ ഫെർഡിനാന്റുമൊത്ത് ഒരു പോഡ്കാസ്റ്റിൽ സംസാരിക്കുകയായിരുന്നു ബ്രൂണോ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.

“എറിക്ക് ടെൻ ഹാഗ് ഒരു താരത്തിൽ നിന്നും മികച്ച പ്രകടനം ഡിമാൻഡ് ചെയ്യുന്നുണ്ട്.അത് ലഭിച്ചിട്ടില്ലെങ്കിൽ അദ്ദേഹം പുറത്തിരുത്തുക തന്നെ ചെയ്യും.ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാര്യത്തിൽ അതാണ് സംഭവിച്ചത്, തുടക്കത്തിൽ സാഞ്ചോയുടെ കാര്യത്തിലും റാഷ്ഫോർഡിന്റെ കാര്യത്തിലും അത് സംഭവിച്ചു. തുടക്കത്തിൽ റാഷ്ഫോർഡിന് എതിർപ്പുകൾ ഉണ്ടായിരുന്നു.പക്ഷേ അദ്ദേഹം തെറ്റായി കൊണ്ട് ഒന്നും ചെയ്തില്ല. പരിശീലകന്റെ തീരുമാനം അംഗീകരിച്ചു. തന്റെ അവസരത്തിനു വേണ്ടി കാത്തിരിക്കുകയും പിന്നീട് അത് മുതലെടുക്കുകയും ചെയ്തു. നിങ്ങളുടെ വീട് ആണെങ്കിൽ ആ വീട്ടിൽ നിങ്ങൾ ചില നിയമങ്ങൾ നിർമ്മിച്ചിരിക്കും.അല്ലെങ്കിൽ മറ്റുള്ളവർ വീടിനെ ഭരിക്കാൻ ആരംഭിക്കും. അതുതന്നെയാണ് ക്ലബ്ബിന്റെ കാര്യത്തിലും ഉള്ളത്. പരിശീലകനാണ് ഇവിടെ ഭരിക്കുന്നത് “ഇതാണ് ബ്രൂണോ പറഞ്ഞിട്ടുള്ളത്.

അതായത് എറിക്ക് ടെൻ ഹാഗിന്റെ തീരുമാനങ്ങളെയും നിയമങ്ങളെയും റൊണാൾഡോ അംഗീകരിക്കണം ആയിരുന്നു എന്ന രൂപത്തിൽ തന്നെയാണ് ബ്രൂണോ സംസാരിച്ചിട്ടുള്ളത്. ഏതായാലും ടെൻ ഹാഗിനെതിരെയുള്ള റൊണാൾഡോയുടെ ആരോപണങ്ങളെല്ലാം പൊള്ളയായിരുന്നു എന്ന് ഇപ്പോൾ തെളിഞ്ഞിട്ടുണ്ട്. കാരണം അത്രയേറെ മികച്ച രൂപത്തിലാണ് ക്ലബ്ബിനെ ടെൻ ഹാഗ് മുന്നോട്ട് കൊണ്ടുപോകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *