അയ്യയ്യേ നാണക്കേട്..! 1930ന് ശേഷമുള്ള ഏറ്റവും മോശം കണക്കുകളുമായി യുണൈറ്റഡ്!
വളരെ മോശം തുടക്കമാണ് ഈ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ന്യൂകാസിൽ യുണൈറ്റഡിനോട് പരാജയപ്പെട്ടു കൊണ്ട് കരബാവോ കപ്പിൽ നിന്നും യുണൈറ്റഡ് പുറത്തായിരുന്നു. പ്രീമിയർ ലീഗിൽ ഇതിനോടകം തന്നെ 5 മത്സരങ്ങൾ അവർ പരാജയപ്പെട്ടു കഴിഞ്ഞു. ചാമ്പ്യൻസ് ലീഗിലെ ആദ്യത്തെ രണ്ട് മത്സരങ്ങളിലും അവർ തോറ്റിരുന്നു. അതായത് ഈ സീസണിൽ ആകെ കളിച്ച 15 മത്സരങ്ങളിൽ എട്ടെണ്ണത്തിലും മാഞ്ചസ്റ്റർ യുണൈറ്റഡ് പരാജയപ്പെട്ടിട്ടുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും മോശം തുടക്കമാണ് ഇത്തവണ ടെൻ ഹാഗിന് കീഴിൽ ലഭിച്ചിരിക്കുന്നത് എന്ന് തന്നെ പറയേണ്ടിവരും. അതുമായി ബന്ധപ്പെട്ട ചില കണക്കുകൾ ഒപ്റ്റ പുറത്തുവിട്ടിട്ടുണ്ട്. നമുക്ക് അതൊന്ന് പരിശോധിക്കാം.
യുണൈറ്റഡ് ഒരു സീസണിൽ കളിക്കുന്ന ആദ്യത്തെ 15 മത്സരങ്ങളിൽ എട്ടോ അതിലധികമോ മത്സരങ്ങൾ പരാജയപ്പെടുന്നത് 1962-63 സീസണിന് ശേഷം ഇത് ആദ്യമായാണ്. ആ സീസണിൽ ആദ്യം കളിച്ച 15 മത്സരങ്ങളിൽ 9 എണ്ണത്തിൽ യുണൈറ്റഡ് പരാജയപ്പെടുകയായിരുന്നു. ഈ സീസണിൽ ആദ്യം കളിച്ച 10 മത്സരങ്ങളിൽ 5 മത്സരങ്ങളിലും യുണൈറ്റഡ് പരാജയപ്പെട്ടിട്ടുണ്ട്. അത് സ്വന്തം മൈതാനമായ ഓൾഡ് ട്രഫോഡിൽ വെച്ചു കൊണ്ടാണ്. 1930-31 സീസണിന് ശേഷം ഇത് ആദ്യമായാണ് സ്വന്തം മൈതാനത്ത് അഞ്ചു തോൽവികൾ തുടക്കത്തിൽ തന്നെ വഴങ്ങേണ്ടി വരുന്നത്.
5 – Manchester United have already lost five games at Old Trafford this season, having only lost two games at home in the entirety of last season. Ominous. pic.twitter.com/OjcYHxsaEi
— OptaJoe (@OptaJoe) November 2, 2023
1962 ഒക്ടോബറിന് ശേഷം ഇത് ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ് ട്രഫോഡിൽ മൂന്നാം അതിലധികമോ ഗോളുകൾ വഴങ്ങിക്കൊണ്ട് തുടർച്ചയായി മൂന്ന് മത്സരങ്ങൾ പരാജയപ്പെടുന്നത്. മാത്രമല്ല 1930 നു ശേഷം ന്യൂകാസിൽ യുണൈറ്റഡ് മാഞ്ചസ്റ്റർ യുണൈറ്റഡ്നെതിരെ നേടിയ ഏറ്റവും വലിയ വിജയമാണ് കഴിഞ്ഞ മത്സരത്തിൽ സംഭവിച്ചത്.1930 നാലിനെതിരെ 7 ഗോളുകൾക്കായിരുന്നു ന്യൂകാസിൽ വിജയിച്ചിരുന്നത്. കഴിഞ്ഞ സീസണിൽ കേവലം രണ്ടു മത്സരങ്ങൾ മാത്രമായിരുന്നു സ്വന്തം മൈതാനത്ത് യുണൈറ്റഡ് പരാജയപ്പെട്ടിരുന്നത്.എന്നാൽ ഈ സീസണിൽ ഇതിനോടകം തന്നെ 5 മത്സരങ്ങൾ സ്വന്തം മൈതാനത്ത് യുണൈറ്റഡ് പരാജയപ്പെട്ടു.
ഇങ്ങനെ നാണക്കേടിന്റെ കണക്കുകൾ മാത്രമാണ് യുണൈറ്റഡിനും ടെൻ ഹാഗിനും ഇപ്പോൾ അവകാശപ്പെടാൻ ഉള്ളത്. ഇതുപോലെ തുടർന്നാൽ അധികം വൈകാതെ തന്നെ ടെൻ ഹാഗിന്റെ സ്ഥാനം തെറിക്കും എന്ന കാര്യത്തിൽ സംശയങ്ങൾ ഒന്നുമില്ല.