35 ശതമാനം ടീമംഗങ്ങൾക്കും കൊറോണയെന്ന് വലൻസിയ
കൊറോണ വൈറസ് ഏറ്റവും കൂടുതൽ ബാധിച്ച ക്ലബുകളിലൊന്നായി മാറി സ്പാനിഷ് ക്ലബ് വലൻസിയ. കഴിഞ്ഞ ദിവസം ക്ലബ് തന്നെ പുറത്തിറക്കിയ ഔദ്യോഗികവാർത്താക്കുറിപ്പിലാണ് തങ്ങളുടെ 35 ശതമാനം അംഗങ്ങളും കൊറോണ രോഗബാധിതരാണെന്ന കാര്യം വെളിപ്പെടുത്തിയത്. അതായത് ക്ലബിലെ താരങ്ങളും സ്റ്റാഫുമടക്കമുള്ളവരിൽ നടത്തിയ പരിശോധനഫലത്തിൽ 35 ശതമാനം പേരുടെയും ഫലം പോസിറ്റീവ് ആവുകയായിരുന്നു. മുൻപ് അഞ്ച് പേർക്കായിരുന്നു ഔദ്യോഗികമായി കൊറോണ സ്ഥിരീകരിച്ചിരുന്നത്. എന്നാലിപ്പോൾ കൂടുതൽ പേരിലേക്ക് രോഗം പടർന്നത് ഫുട്ബോൾ ലോകത്ത് ആശങ്കയുളവാക്കിയിരിക്കുകയാണ്.
📝 Official Statement
— Valencia CF English 🦇💯 (@valenciacf_en) March 16, 2020
➡️https://t.co/oPj7ZewUkX pic.twitter.com/vLDvmJ3H9B
മുൻപ് താരങ്ങളായ മംഗലാ, ഗയ, ഗാരെ എന്നിവർക്കും രണ്ട് സ്റ്റാഫിനുമായിരുന്നു ക്ലബ് സ്ഥിരീകരിച്ചത്. എന്നാൽ ഇന്നലത്തെ പ്രസ്താവനയിലാണ് കൂടുതൽ പേർക്കും രോഗം പിടിപെട്ട കാര്യം ക്ലബ് സ്ഥിരീകരിച്ചത്. എൽ ചിരിങ്കിറ്റൊ ടിവിയുടെ റിപ്പോർട്ട് പ്രകാരം 12 താരങ്ങൾക്കെങ്കിലും കൊറോണയുണ്ടെന്നാണ് അറിയാൻ കഴിയുന്നത്. എന്നാൽ എത്ര പേർക്കാണ് എന്ന കാര്യം ക്ലബ് അറിയിച്ചിട്ടില്ല. ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ക്ലബ് അറ്റ്ലാന്റക്കെതിരായ മത്സരത്തിന് ശേഷമാണ് കാര്യങ്ങൾ വഷളായത് എന്നാണ് അധികൃതരുടെ കണക്കുകൂട്ടലുകൾ. അറ്റ്ലാന്റയുടെ താരങ്ങളും നിരീക്ഷണത്തിലാണ്.

എല്ലാ താരങ്ങളും അവരവരുടെ വീടുകളിൽ സ്വയം ഐസോലേഷനിലാണന്ന കാര്യവും ക്ലബ് അറിയിച്ചു. താരങ്ങൾ ആരോഗ്യത്തോടെ ഇരിക്കുന്നുവെന്നും ക്ലബ് കൂട്ടിച്ചേർത്തു. കാര്യങ്ങളെ കുറിച്ച് കൂടുതൽ വിവരങ്ങൾ പിന്നീട് അറിയിക്കുമെന്നും ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും ക്ലബ് കുറിപ്പിൽ പറയുന്നു.