നിരവധി മത്സരങ്ങൾ, ഫുട്ബോളിന്റെ ക്വാളിറ്റി കുറക്കുന്നുവെന്ന് ആരോപിച്ച് ലെവന്റോസ്ക്കി
വരുന്ന സീസണിൽ യുവേഫ ചാമ്പ്യൻസ് ലീഗ് പുതിയ ഫോർമാറ്റിലേക്ക് മാറുകയാണ്. ഇതുവരെ ഗ്രൂപ്പ് ഘട്ടത്തിൽ ഒരു ടീമിന് 6 മത്സരങ്ങളായിരുന്നു ഉണ്ടായിരുന്നത്. ഇത് ഇത്തവണ മുതൽ 8 മത്സരങ്ങളായി കൊണ്ട് വർദ്ധിക്കും.ഓരോ ക്ലബ്ബുകളും രണ്ട് മത്സരങ്ങൾ അധികം ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ കളിക്കേണ്ടി വരും. ഇതിനൊക്കെ പുറമേ പല കോമ്പറ്റീഷനുകളിലുമായി നിരവധി മത്സരങ്ങളാണ് ഒരു സീസണിൽ താരങ്ങൾക്ക് കളിക്കേണ്ടി വരുന്നത്.
ഇതിനെതിരെ വിമർശനം ഉന്നയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് ബാഴ്സലോണയുടെ സൂപ്പർ സ്ട്രൈക്കറായ റോബർട്ട് ലെവന്റോസ്ക്കി. ഒരു സീസണിൽ കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടി വരുന്നത് ഫുട്ബോളിന്റെ ക്വാളിറ്റിയെ ബാധിക്കും എന്നാണ് ഇദ്ദേഹം ആരോപിച്ചിരിക്കുന്നത്. അതിന്റെ കാരണങ്ങൾ ലെവന്റോസ്ക്കി വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. താരത്തിന്റെ വാക്കുകളെ ESPN റിപ്പോർട്ട് ചെയ്തിരിക്കുന്നത് ഇങ്ങനെയാണ്.
“ഈ സീസൺ കൂടുതൽ ബുദ്ധിമുട്ടുള്ളതായിരിക്കും. കാരണം ചാമ്പ്യൻസ് ലീഗിൽ കൂടുതൽ മത്സരങ്ങൾ കളിക്കേണ്ടി വരുന്നു. ക്ലബ്ബിനോടൊപ്പം ദേശീയ ടീമിനോടൊപ്പം ഒരുപാട് മത്സരങ്ങൾ ഇപ്പോൾ കളിക്കേണ്ടി വരുന്നുണ്ട്. ഒരുപാട് യാത്ര ചെയ്യേണ്ടിവരുന്നു. ഓരോ ക്ലബ്ബിന് സംബന്ധിച്ചിടത്തോളവും ഓരോ താരത്തെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു വെല്ലുവിളിയാണ്. കാരണം പ്രതീക്ഷകൾ എപ്പോഴും ഉയർന്നതായിരിക്കും. നിങ്ങൾ രണ്ടുദിവസം കൂടുമ്പോൾ കളിക്കുകയാണെങ്കിലും നിങ്ങളിലുള്ള ആളുകളുടെ പ്രതീക്ഷകൾ എപ്പോഴും ഉയർന്നത് തന്നെയായിരിക്കും.എല്ലാ മത്സരങ്ങളിലും ഒരുപോലെ മികച്ചതായി നിൽക്കുക എന്നത് അപ്പോൾ അസാധ്യമായ കാര്യമാണ്. കാരണം ആവശ്യത്തിനുള്ള വിശ്രമം ലഭിച്ചില്ലെങ്കിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കില്ല.ഫുട്ബോൾ മാത്രമല്ല, മറ്റുള്ള കാര്യങ്ങൾക്ക് കൂടി സമയം കണ്ടെത്തേണ്ടതുണ്ട്. താരങ്ങൾ യന്ത്രങ്ങൾ അല്ല,മനുഷ്യരാണ്. ചുരുക്കത്തിൽ ഫുട്ബോളിന്റെ ക്വാളിറ്റി കുറയുകയാണ് ചെയ്യുക. കാരണം അത്രയും മത്സരങ്ങളാണ് കളിക്കേണ്ടി വരുന്നത് ” ഇതാണ് ലെവന്റോസ്ക്കി പറഞ്ഞിട്ടുള്ളത്.
നിലവിൽ ബാഴ്സലോണ പ്രീ സീസൺ മത്സരങ്ങൾ കളിച്ചു കൊണ്ടിരിക്കുകയാണ്. ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റിയെ പെനാൽറ്റി ഷൂട്ടൗട്ടിൽ അവർ തോൽപ്പിച്ചിരുന്നു. ഇനി അടുത്ത മത്സരത്തിൽ റയൽ മാഡ്രിഡ് ആണ് അവരുടെ എതിരാളികൾ. നാളെ പുലർച്ചെ ഇന്ത്യൻ സമയം 4:30നാണ് ഈയൊരു മത്സരം അരങ്ങേറുക.