തോൽവി അർഹിച്ചിരുന്നില്ല, VAR എപ്പോഴും ബാഴ്സക്കെതിരെയാണ് : കൂമാൻ !

ഇന്നലെ നടന്ന എൽ ക്ലാസിക്കോ പോരാട്ടത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എഫ്സി ബാഴ്‌സലോണ റയൽ മാഡ്രിഡിന് മുന്നിൽ തലകുനിച്ചത്. കൂമാന്റെ കീഴിൽ ആദ്യമായി എൽ ക്ലാസിക്കോക്ക് ഇറങ്ങിയ ബാഴ്സക്ക് അടിതെറ്റുന്നതാണ് കാണാനായത്. പ്രത്യേകിച്ച് മത്സരത്തിന്റെ അവസാനനിമിഷങ്ങളിൽ റയൽ മാഡ്രിഡ്‌ ബാഴ്സ നന്നായി വിറപ്പിച്ചു. ഗോൾകീപ്പർ നെറ്റോയുടെ വീരോചിത ഇടപെടലുകൾ ഇല്ലായിരുന്നുവെങ്കിൽ സ്കോർ ലൈൻ ഉയർന്നേനെ. ഏതായാലും മത്സരശേഷം VAR -നെയും റഫറിയെയും രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് പരിശീലകൻ കൂമാൻ. തങ്ങൾ ഒരിക്കലും തോൽവി അർഹിച്ചിരുന്നില്ലെന്നും VAR സംവിധാനം എപ്പോഴും ബാഴ്സക്ക് എതിരെയായിട്ടാണ് പ്രവർത്തിക്കുന്നതെന്നും ആരോപിച്ചിരിക്കുകയാണ് കൂമാൻ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പരിശീലകൻ. റയൽ മാഡ്രിഡിന്റെ രണ്ടാം ഗോൾ പിറന്നത് പെനാൽറ്റിയിൽ നിന്നായിരുന്നു. സെർജിയോ റാമോസിനെ ഫൗൾ ചെയ്തതായി വിധിച്ചത് VAR സമ്പ്രദായം ഉപയോഗിച്ചതിലൂടെയായിരുന്നു. ഇതിനെതിരെയാണ് കൂമാൻ ആഞ്ഞടിച്ചത്.

” ബാഴ്സ നല്ല രീതിയിലാണ് കളിച്ചത്. ഒരുപാട് അവസരങ്ങൾ ഉണ്ടാക്കിയെടുത്തു. രണ്ടാം പകുതിയിൽ ഞങ്ങൾ മികച്ചതായിരുന്നു. ഞങ്ങളൊരിക്കലും തോൽവി അർഹിച്ചിരുന്നില്ല. റഫറിയുടെ ചില തീരുമാനങ്ങൾ എനിക്ക് മനസ്സിലാവുന്നില്ല. ആ തീരുമാനങ്ങൾ മത്സരത്തെ നന്നായി സ്വാധീനിച്ചിട്ടുണ്ട്. ആ പെനാൽറ്റി പോലും അങ്ങനെയാണ്.VAR സമ്പ്രദായം എങ്ങനെയാണ് എന്ന് പോലും എനിക്ക് മനസ്സിലാവുന്നില്ല. എനിക്ക് തോന്നുന്നത് VAR എപ്പോഴും ബാഴ്സക്കെതിരെയാണ് എന്നാണ്.ഞങ്ങൾ അഞ്ച് മത്സരങ്ങൾ ഇതു വരെ കളിച്ചു. അതിൽ ഒന്നിൽ പോലും VAR ന്റെ ഗുണം ഞങ്ങൾക്ക് ലഭിച്ചിട്ടില്ല. ഗെറ്റാഫെക്കെതിരെയുള്ള മത്സരത്തിലെ കാർഡ് അങ്ങനെയായിരുന്നു. ഞങ്ങൾ ഒരിക്കലും തോൽവി അർഹിച്ചിരുന്നില്ല ” കൂമാൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *