ജോവിച്ച് കുറ്റക്കാരനാണെങ്കിൽ ജയിലിലടച്ചോളൂവെന്ന് പിതാവ്

കഴിഞ്ഞ ദിവസം ക്വാറന്റൈൻ തെറ്റിച്ചതിന് ഏറ്റവും കൂടുതൽ പുലിവാല് പിടിച്ച താരമായിരുന്നു റയലിന്റെ ലുക്കാ ജോവിച്ച്. റയൽ മാഡ്രിഡിന്റെ നിർദ്ദേശപ്രകാരം താരങ്ങൾ എല്ലാം ക്വാറന്റയിനിൽ ഇരിക്കുന്ന സമയത്തായിരുന്നു ലുക്കാ ജോവിച്ച് കാമുകിയുടെ ബർത്ത്ഡേ പാർട്ടിക്ക് സ്വന്തം നാടായ സെർബിയയിലേക്ക് മടങ്ങിയത്. താരവും കാമുകിയും നിൽക്കുന്ന ചിത്രമടക്കം പ്രസിദ്ധീകരിച്ചു കൊണ്ട് പല മാധ്യമങ്ങളും ഇത് വാർത്തയാക്കിയിരുന്നു. എന്നാൽ ഇതെല്ലാം നിഷേധിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് താരത്തിന്റെ പിതാവായ മിലാൻ ജോവിച്ച്. താരം കുറ്റം ഒന്നും ചെയ്തിട്ടില്ലെന്നും കുറ്റക്കാരനാണെങ്കിൽ താരത്തെ ജയിലിലടച്ചോളൂ എന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താവന.

” ലുക്കാ ജോവിച്ചിനെ രണ്ട് തവണ പരിശോധനക്ക് വിധേയമാക്കിയിരുന്നു. രണ്ട് തവണയും ഫലം നെഗറ്റീവ് ആയിരുന്നു. ഇതിനാലാണ് താരം സ്പെയിൻ വിട്ട് സെർബിയയിലേക്ക് വന്നത്. പക്ഷെ എല്ലാവരും അവനെ വലിയൊരു കുറ്റം ചെയ്ത പോലെയാണ് കാണുന്നത്. അവൻ കുറ്റക്കാരനാണെങ്കിൽ നിങ്ങൾക്ക് അവനെ ജയിലിലടക്കാം. അവൻ കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ അവനെ ശിക്ഷിക്കാൻ ഞാൻ സെർബിയൻ പ്രസിഡന്റിനോടും പ്രധാനമന്ത്രിയോടും സമ്മതം അറിയിച്ചതാണ്. അവൻ കുറ്റം ചെയ്തിട്ടില്ല എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത് ” പൾസ് ഓൺലൈനിനോട് മിലാൻ ജോവിച്ച് പറഞ്ഞു.

” സ്പെയിനിൽ നിന്ന് വന്ന അന്ന് മുതൽ ജോവിച്ച് വീട്ടിലിരിക്കുകയായിരുന്നു. കാമുകിയായ സോഫിയ ഗർഭിണിയാണ്. അത്കൊണ്ട് തന്നെ ബർത്ത്ഡേ ആഘോഷങ്ങൾക്ക് വേണ്ടിയോ അല്ലാതെയോ അവർ പുറത്തുപോയിട്ടില്ല. പ്രചരിക്കുന്ന ചിത്രങ്ങൾ അവർ മുൻപ് സ്പെയിനിൽ ആയിരുന്നപ്പോൾ എടുത്ത ചിത്രങ്ങളാണ് ” അദ്ദേഹം കൂട്ടിച്ചേർത്തു. സ്പാനിഷ് മാധ്യമമായ മാർക്കയാണ് ഇത് റിപ്പോർട്ട്‌ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *