ആറു മാസത്തെ തടവുശിക്ഷ അഭിമുഖീകരിച്ച് ലുക്കാ ജോവിച്ച് !

റയൽ മാഡ്രിഡ്‌ സൂപ്പർ താരം ലുക്കാ ജോവിച്ചിന് ആറു മാസത്തെ തടവു ശിക്ഷ അഭിമുഖീകരിക്കേണ്ടി വന്നേക്കും ലോക്ക്ഡൌൺ കാലയളവിൽ ക്വാറന്റയിൻ നിയമങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ടാണ് താരത്തിന് ശിക്ഷ നേരിടേണ്ടി വരിക. സ്വന്തം രാജ്യമായ സെർബിയയുടെ നിയമനടപടിയാണ് താരത്തിന് നേരിടേണ്ടി വരിക. കൂടാതെ മുപ്പതിനായിരം യൂറോ താരം പിഴയായി അടക്കേണ്ടി വരുമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സെർബിയൻ മാധ്യമമായ ടാൻജുഗിനെ ഉദ്ധരിച്ചു കൊണ്ടാണ് മാർക്ക ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ലോക്ക്ഡൌൺ കാലയളവിൽ സ്പെയിൻ വിട്ടു പുറത്തു പോവാൻ ആർക്കും അനുമതി ഉണ്ടായിരുന്നില്ല. എന്നാൽ താരം അത്‌ ലംഘിച്ചു കൊണ്ട് സെർബിയയിലേക്ക് എത്തുകയായിരുന്നു.

മാത്രമല്ല സെർബിയൻ നഗരമായ ബെൽഗ്രേഡിൽ വെച്ച് താരം തന്റെ കാമുകിയുടെ ബർത്ത്ഡേ പാർട്ടി നടത്തുകയും ചെയ്തിരുന്നു. ഇതാണ് വലിയ തോതിൽ വിവാദമായത്. നിയമം ലംഘിച്ചു കൊണ്ട് താരം നടത്തിയ ബർത്ത് ഡേ പാർട്ടി രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽ വരെ പെട്ടിരുന്നു. തുടർന്ന് പ്രൈം മിനിസ്റ്ററായ അന ബ്രനാബിച്ച് താരത്തെ ഉൾപ്പെടുന്ന ഫുട്ബോൾ താരങ്ങളെ രൂക്ഷമായി വിമർശിച്ചിരുന്നു. ഏതായാലും ക്വാറന്റയിൻ നിയമങ്ങൾ ലംഘിച്ചതിന് ആറു മാസം വരെ താരത്തിന് തടവു ശിക്ഷ ലഭിച്ചേക്കാം. 2019-ലായിരുന്നു താരം റയൽ മാഡ്രിഡിൽ എത്തിയത്. നിലവിൽ ക്ലബ്ബിൽ ഫോം കണ്ടെത്താനാവാതെ ഉഴലുകയാണ് താരം.

Leave a Reply

Your email address will not be published. Required fields are marked *