3 സെക്കൻഡിനുള്ളിൽ റെഡ് കാർഡ്, ബ്രസീലിയൻ ലീഗിൽ അപൂർവ്വ സംഭവം!

ബ്രസീലിയൻ ലീഗിൽ നടന്ന കഴിഞ്ഞ മത്സരത്തിൽ അത്ലറ്റിക്കോ പാരനെയ്ൻസും ക്രുസെയ്റോയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് ഈ മത്സരത്തിൽ ക്രുസെയ്റോ പരാജയപ്പെടുകയായിരുന്നു. എന്നാൽ ഈ തോൽവിക്ക് പിറകിൽ മറ്റൊരു കാരണം കൂടിയുണ്ട്. മത്സരത്തിന്റെ മുഴുവൻ സമയവും 10 പേരെ വെച്ച് ക്രുസെയ്റോക്ക് കളിക്കേണ്ടിവന്നു എന്നതാണ് യാഥാർത്ഥ്യം.

മത്സരത്തിന്റെ മൂന്നാം സെക്കന്റിൽ തന്നെ ക്രുസെയ്റോയുടെ താരമായ റാഫ സിൽവക്ക് റെഡ് കാർഡ് ലഭിക്കുകയായിരുന്നു. അതായത് മത്സരം കിക്കോഫ് ചെയ്ത ഉടനെ തന്നെ അദ്ദേഹം എതിർ താരമായ കൈക്കേ റോച്ചയെ ഫൗൾ ചെയ്യുകയായിരുന്നു. കൈമുട്ടുകൊണ്ട് അദ്ദേഹത്തിന്റെ കഴുത്തിന് ഇടിക്കുകയാണ് ചെയ്തത്.

അദ്ദേഹം മനപ്പൂർവമാണ് ഈ ഫൗൾ ചെയ്തത് എന്ന് കണ്ടെത്തിയ റഫറി അമാന്തിച്ച് നിൽക്കാതെ താരത്തിന് സ്ട്രൈറ്റ് റെഡ് കാർഡ് നൽകുകയായിരുന്നു.മത്സരത്തിന്റെ മൂന്നാം സെക്കൻഡിലാണ് ഇത് സംഭവിച്ചത്. തുടർന്ന് ബാക്കിയുള്ള സമയം മുഴുവനും 10 പേരെ വെച്ചുകൊണ്ടാണ് ക്രുസെയ്റോ കളിച്ചിട്ടുള്ളത്. ഫുട്ബോൾ ചരിത്രത്തിലെ തന്നെ ഏറ്റവും വേഗതയേറിയ റെഡ് കാർഡുകളിൽ ഒന്നാണ് ഇത്.

എന്നാൽ ലോക റെക്കോർഡ് മറ്റൊരു താരത്തിന്റെ പേരിലാണ്.പൂജ്യം സെക്കൻഡിൽ റെഡ് കാർഡ് കണ്ട് പുറത്തുപോയ ഒരു താരം ഫുട്ബോൾ ലോകത്തുണ്ട്.2007ൽ റീഡിങ്ങും ഷെഫീൽഡ് യുണൈറ്റഡും തമ്മിൽ നടന്ന മത്സരത്തിനിടയിലാണ് ഇത് സംഭവിച്ചത്.ഷെഫീൽഡ് താരമായ കൈത്ത് ഗില്ലസ്പി ബെഞ്ചിൽ നിന്നും വരുന്ന സമയത്ത് എതിർ താരമായ സ്റ്റീഫൻ ഹണ്ടിനെ കൈ മുട്ടു കൊണ്ട് മുഖത്ത് ഇടിക്കുകയായിരുന്നു.ഉടൻതന്നെ റഫറി റെഡ് കാർഡ് നൽകുകയും ചെയ്തു. കളിക്കളത്തിലേക്ക് എത്തുന്നതിനു മുൻപേ അദ്ദേഹത്തിന് റെഡ് കാർഡ് കണ്ട് പുറത്തേക്ക് പോവേണ്ടി വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *