സൗത്തമേരിക്കൻ ഫുട്ബോൾ മോശമാണെന്ന് പറഞ്ഞവർ ഇത് കാണുന്നുണ്ടോ? എല്ലാം വാരിക്കൂട്ടി സൗത്തമേരിക്കൻ താരങ്ങൾ!
ഇന്നലെ നടന്ന ക്ലബ്ബ് വേൾഡ് കപ്പ് ഫൈനലിൽ യൂറോപ്പ്യൻ വമ്പൻമാരായ റയൽ മാഡ്രിഡ് വിജയം നേടിയിരുന്നു. മൂന്നിനെതിരെ 5 ഗോളുകൾക്കാണ് റയൽ അൽ ഹിലാലിനെ പരാജയപ്പെടുത്തിയത്. രണ്ട് ഗോളുകളും ഒരു അസിസ്റ്റുമാണ് വിനീഷ്യസ് ജൂനിയർ നേടിയതെങ്കിൽ രണ്ടു ഗോളുകൾ ഫെഡേ വാൽവെർദെ സ്വന്തമാക്കിയിട്ടുണ്ട്. അൽ ഹിലാലിന്റെ ലൂസിയാനോ വിയേറ്റോ രണ്ട് ഗോളുകൾ സ്വന്തമാക്കുകയും ചെയ്തിരുന്നു.
നേരത്തെ ഫ്രഞ്ച് സൂപ്പർതാരമായ കിലിയൻ എംബപ്പേ നടത്തിയ ഒരു പ്രസ്താവന വലിയ വിവാദമായിരുന്നു.ലാറ്റിനമേരിക്കൻ ഫുട്ബോൾ യൂറോപ്പ്യൻ ഫുട്ബോളിന് താഴെയാണെന്നും അവർ ഹൈ ലെവലിൽ ഉള്ള മത്സരങ്ങൾ കളിക്കുന്നില്ല എന്നുമായിരുന്നു എംബപ്പേയുടെ പ്രസ്താവന. ഇത് വലിയ രൂപത്തിൽ ചർച്ചയാവുകയും ചെയ്തിരുന്നു.
എന്നാൽ സമീപകാലത്ത് സൗത്ത് അമേരിക്കൻ താരങ്ങൾ അടക്കി വാഴുന്ന ഒരു കാഴ്ചയാണ് ഇപ്പോൾ കാണാൻ സാധിക്കുന്നത്.അതായത് ഖത്തർ വേൾഡ് കപ്പിലെ ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം അർജന്റീനയുടെ നായകനായ ലയണൽ മെസ്സിയായിരുന്നു സ്വന്തമാക്കിയിരുന്നത്.ഏറ്റവും മികച്ച ഗോൾകീപ്പർക്കുള്ള പുരസ്കാരം എമിലിയാനോ മാർട്ടിനസ്സും ഏറ്റവും മികച്ച യുവതാരത്തിനുള്ള പുരസ്കാരം എൻസോ ഫെർണാണ്ടസുമായിരുന്നു സ്വന്തമാക്കിയിരുന്നത്.
"En Sudamérica, el fútbol no está tan avanzado como en Europa" decían por ahí 🧐 pic.twitter.com/kPI8DoFHBS
— TNT Sports Argentina (@TNTSportsAR) February 12, 2023
ക്ലബ്ബ് വേൾഡ് കപ്പിന്റെ കാര്യത്തിലേക്ക് വന്നാൽ സൗത്ത് അമേരിക്കയുടെ ആധിപത്യം തന്നെയാണ് കാണാൻ കഴിയുക. ഏറ്റവും മികച്ച താരത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയത് ബ്രസീലിയൻ സൂപ്പർതാരമായ വിനീഷ്യസ് ജൂനിയറാണ്.ഏറ്റവും മികച്ച രണ്ടാമത്തെ താരമായി മാറിയത് ഉറുഗ്വയുടെ ഫെഡ വാൽവെർദെയും ഏറ്റവും മികച്ച മൂന്നാമത്തെ താരമായി മാറിയത് അർജന്റീനയുടെ ലൂസിയാനോ വിയേറ്റോയുമാണ്. സൗത്ത് അമേരിക്കൻ താരങ്ങളുടെ സമഗ്രാധിപത്യമാണ് നമുക്ക് ഇതിലൂടെ കാണാൻ കഴിയുക.
ഈയൊരു ഘട്ടത്തിൽ എംബപ്പേയുടെ വാദം വീണ്ടും ചർച്ചയായിട്ടുണ്ട്. അദ്ദേഹം പറഞ്ഞത് പൂർണ്ണമായും തെറ്റാണെന്ന് തെളിഞ്ഞു എന്നാണ് ആരാധകർ അവകാശപ്പെടുന്നത്.