ഈ കോച്ചിന് കീഴിൽ ഇനി ഞാൻ കളിക്കില്ല: നിലപാട് വ്യക്തമാക്കി കോർട്ടുവ!
റയൽ മാഡ്രിഡിന്റെ ഗോൾകീപ്പറായ തിബൗട്ട് കോർട്ടുവ ഫുട്ബോൾ ലോകത്തെ ഏറ്റവും മികച്ച ഗോൾകീപ്പർമാരിൽ ഒരാളാണ്.കഴിഞ്ഞ സീസൺ താരത്തിന് പരിക്ക് കാരണം നഷ്ടമായിരുന്നു. എന്നാൽ കോർട്ടുവ ഇപ്പോൾ കളിക്കളത്തിലേക്ക് മടങ്ങി എത്തിയിട്ടുണ്ട്. ബെൽജിയം ദേശീയ ടീമിന് വേണ്ടിയാണ് താരം കളിക്കുന്നതെങ്കിലും സമീപകാലത്ത് നടന്ന ചില പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹം ടീമിൽ നിന്നും മാറി നിൽക്കുകയാണ്.
2023 ൽ ഈഡൻ ഹസാർഡ് ബെൽജിയം ദേശീയ ടീമിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കമാകുന്നത്. അവരുടെ പരിശീലകനായ ഡോമിനിക്കോ ടെഡസ്ക്കോ കോർട്ടുവയെ ക്യാപ്റ്റനാക്കാൻ തയ്യാറായില്ല. ഇതോടുകൂടി കോർട്ടുവ ഉടൻതന്നെ ബെൽജിയം ക്യാമ്പ് വിടുകയായിരുന്നു. അതിനുശേഷം താരം ഇതുവരെ ടീമിലേക്ക് മടങ്ങി എത്തിയിട്ടില്ല.കഴിഞ്ഞ യൂറോ കപ്പിലും അദ്ദേഹം ഇല്ലായിരുന്നു. ഇപ്പോൾ തന്റെ സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യത്തിലുള്ള നിലപാട് താരം വ്യക്തമാക്കിയിട്ടുണ്ട്.ഈ പരിശീലകന് കീഴിൽ താൻ കളിക്കില്ല എന്നാണ് കോർട്ടുവ പറഞ്ഞിട്ടുണ്ട്.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയാണ്.
‘ ദൗർഭാഗ്യവശാൽ പരിശീലകനുമായി ഉണ്ടായ പ്രശ്നങ്ങളെ തുടർന്ന് അദ്ദേഹത്തിന് കീഴിലുള്ള ദേശീയ ടീമിലേക്ക് തിരിച്ചുവരേണ്ടതില്ല എന്നുള്ളത് ഞാൻ തീരുമാനിച്ചിട്ടുണ്ട്.ഈ വിഷയത്തിൽ എന്റേതായ ഉത്തരവാദിത്വം ഞാൻ ഏൽക്കുന്നു.ഈ പരിശീലകനിൽ എനിക്ക് ഒട്ടും കോൺഫിഡൻസ് ഇല്ല.ടീമിനകത്ത് ശരിയായ അന്തരീക്ഷം ഉണ്ടാക്കിയെടുക്കാൻ ഇദ്ദേഹത്തിന് കഴിയുന്നില്ല. ഫെഡറേഷനുമായി ഞാൻ ഒരുപാട് തവണ ചർച്ചകൾ നടത്തി.ഇത് വളരെ വേദനാജനകമായ തീരുമാനമാണെങ്കിലും ഉചിതമാണ്. ഇതിലേക്ക് നയിച്ച കാരണങ്ങൾ എന്തൊക്കെയാണ് എന്നത് ഞാൻ ഫെഡറേഷനോട് വ്യക്തമാക്കിയിട്ടുണ്ട്.ചില ആരാധകരെ നിരാശരാക്കിയതിൽ ഞാൻ ഖേദിക്കുന്നു.പക്ഷേ ബെൽജിയത്തിന് ഗുണകരമാകുന്ന ഒരു തീരുമാനമാണ് ഇത്.ഈ വാദ പ്രതിവാദങ്ങൾ ഇതോടുകൂടി ഞാൻ അവസാനിപ്പിക്കുന്നു.ടീം വരുന്ന ലക്ഷ്യങ്ങളിൽ നന്നായി ഫോക്കസ് ചെയ്യട്ടെ ‘ ഇതാണ് കോർട്ടുവ എഴുതിയിട്ടുള്ളത്.
ബെൽജിയം ദേശീയ ടീമിന് വേണ്ടി 102 മത്സരങ്ങൾ കളിച്ച ഗോൾകീപ്പർ ആണ് ഇദ്ദേഹം. കഴിഞ്ഞ യൂറോ കപ്പിന്റെ പ്രീ ക്വാർട്ടറിൽ തന്നെ ബെൽജിയം പുറത്താവുകയായിരുന്നു. നിലവിൽ അൽ ഖാദിസിയക്ക് വേണ്ടി കളിച്ചുകൊണ്ടിരിക്കുന്ന കോയെൻ കാസ്റ്റീൽസാണ് അവരുടെ ഗോൾവല കാക്കുന്നത്.