ആരാധകരുമായുള്ള ഏറ്റുമുട്ടൽ,നുനസിനും സംഘത്തിനും കടുത്ത ശിക്ഷ വിധിച്ച് കോൺമബോൾ!
കഴിഞ്ഞ കോപ്പ അമേരിക്ക സെമി ഫൈനലിൽ കൊളംബിയയും ഉറുഗ്വയും തമ്മിലായിരുന്നു ഏറ്റുമുട്ടിയിരുന്നത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് കൊളംബിയ വിജയിച്ചിരുന്നു. എന്നാൽ ഈ മത്സരശേഷം ഒരുപാട് വിവാദ സംഭവങ്ങൾ അരങ്ങേറിയിരുന്നു. അതായത് ഉറുഗ്വൻ താരങ്ങൾ കൊളംബിയൻ ആരാധകരുമായി ഏറ്റുമുട്ടുകയായിരുന്നു. സ്റ്റേഡിയത്തിലേക്ക് പ്രവേശിച്ചു കൊണ്ടായിരുന്നു ഈ ഏറ്റുമുട്ടൽ നടന്നിരുന്നത്.
കൊളംബിയൻ ആരാധകർ തങ്ങളുടെ കുടുംബാംഗങ്ങളെ ആക്രമിച്ചു എന്നായിരുന്നു ഉറുഗ്വൻ താരങ്ങൾ ആരോപിച്ചിരുന്നത്. സൂപ്പർ താരം ഡാർവിൻ നുനസായിരുന്നു ഇക്കാര്യത്തിൽ മുൻപന്തിയിൽ ഉണ്ടായിരുന്നത്. ഏതായാലും ഈ വിഷയത്തിൽ കോൺമെബോൾ ശിക്ഷ പ്രഖ്യാപിച്ചു കഴിഞ്ഞു. കുറ്റക്കാരാണ് എന്ന് കണ്ടെത്തിയ ഉറുഗ്വൻ താരങ്ങൾക്കാണ് ഇപ്പോൾ ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്നത്.
നുനസിന് 5 മത്സരങ്ങളിൽ നിന്നാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. അതായത് ഉറുഗ്വയുടെ അടുത്ത അഞ്ചു മത്സരങ്ങളിൽ കളിക്കാൻ ഈ സൂപ്പർതാരത്തിന് കഴിയില്ല. ഇതിന് പുറമേ 20,000 യൂറോയും താരത്തിന് പിഴ ചുമത്തിയിട്ടുണ്ട്.ഗ്വാട്ടിമാല,വെനിസ്വേല,പെറു,ഇക്കഡോർ,പരാഗ്വ എന്നിവർക്കെതിരെയുള്ള മത്സരങ്ങളാണ് ഈ ലിവർപൂൾ സൂപ്പർ താരത്തിന് നഷ്ടമാവുക. അതേസമയം മറ്റൊരു ഉറുഗ്വൻ താരമായ ബെന്റാൻക്യുറിന് നാല് മത്സരങ്ങളിൽ നിന്നാണ് വിലക്ക് ലഭിച്ചിട്ടുള്ളത്.കൂടാതെ പതിനാറായിരം ഡോളർ പിഴയായി കൊണ്ട് അദ്ദേഹത്തിന് ചുമത്തപ്പെടുകയും ചെയ്തിട്ടുണ്ട്.മറ്റ് ഉറുഗ്വൻ താരങ്ങളായ ഹോസേ മരിയ ജിമിനസ്,മത്യാസ് ഒലിവേര,റൊണാൾഡ് അരൗഹോ എന്നിവർക്ക് മൂന്ന് മത്സരങ്ങളിൽ നിന്ന് വിലക്കും 12000 ഡോളർ പിഴയും ലഭിച്ചിട്ടുണ്ട്.
മത്യാസ് വിന, സെബാസ്റ്റ്യൻ കസേറസ്, ബ്രയാൻ റോഡ്രിഗസ്,സാന്റിയാഗോ മേലെ,ഫക്കുണ്ടോ പെല്ലിസ്ട്രി എന്നിവർക്ക് പിഴ മാത്രമാണ് ലഭിച്ചിട്ടുള്ളത്. 5000 ഡോളറാണ് അവർക്ക് പിഴ ഒടുക്കേണ്ടി വരുന്നത്. ഏതായാലും ഈ നടപടികൾ ഉറുഗ്വയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയാണ്.പ്രധാനപ്പെട്ട പല താരങ്ങളും ഇല്ലാതെയാണ് അടുത്ത വേൾഡ് കപ്പ് യോഗ്യത മത്സരങ്ങൾ അവർക്ക് കളിക്കേണ്ടി വരിക.