ഫിഫയ്ക്കെതിരെ കടുത്ത നിലപാടുമായി യുവേഫ: ലോകകപ്പ് ബഹിഷ്കരണ സാധ്യത ചർച്ച ചെയ്യാൻ അടിയന്തര യോഗം
ബാഹ്യ നിക്ഷേപകർക്ക് ഇക്വിറ്റി വിറ്റ് 20 ബില്യൺ ഡോളർ സമാഹരിക്കാനുള്ള ഫിഫയുടെ (FIFA) പുതിയ പദ്ധതിക്കെതിരെ കടുത്ത പ്രതിഷേധവുമായി യുവേഫ (UEFA). ഫിഫയുടെ ഈ നീക്കത്തെ ചെറുക്കുന്നതിനായി തങ്ങളുടെ 55 അംഗ രാജ്യങ്ങളുടെ അടിയന്തര യോഗം വിളിച്ചുചേർക്കാൻ യുവേഫ നീക്കങ്ങൾ വേഗത്തിലാക്കിയതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

ഫിഫയുടെ ഏകാധിപത്യപരമായ തീരുമാനങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ ലോകകപ്പ് ബഹിഷ്കരിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നടപടികൾ യുവേഫയുടെ അടിയന്തര യോഗത്തിൽ ചർച്ചയായേക്കും. ഫുട്ബോളിന്റെ പ്രധാന അവകാശങ്ങളും ഇക്വിറ്റിയും സ്വകാര്യ ബാഹ്യ നിക്ഷേപകർക്ക് വിറ്റ് ഭീമമായ തുക കണ്ടെത്താനുള്ള ഫിഫയുടെ നിർദ്ദേശമാണ് യുവേഫയെ ചൊടിപ്പിച്ചത്.വൻകിട സ്വകാര്യ നിക്ഷേപകരുടെ കടന്നുവരവ് കളിയുടെ സ്വാഭാവികതയെയും യൂറോപ്യൻ ഫുട്ബോൾ ലീഗുകളുടെ സാമ്പത്തിക സമനിലയെയും ദോഷകരമായി ബാധിക്കുമെന്നാണ് യുവേഫയുടെ വിലയിരുത്തൽ. യൂറോപ്യൻ ഫുട്ബോൾ ഭരണസമിതിയായ യുവേഫയും അന്താരാഷ്ട്ര ഫുട്ബോൾ ഫെഡറേഷനായ ഫിഫയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നത് ആഗോള ഫുട്ബോൾ ലോകത്തെ വലിയ പ്രതിസന്ധിയിലേക്കാണ് നയിക്കുന്നത്. യുവേഫ അംഗരാജ്യങ്ങൾ ലോകകപ്പിൽ നിന്ന് വിട്ടുനിന്നാൽ അത് ലോകകപ്പിന്റെ നിലനിൽപ്പിനെ തന്നെ ബാധിച്ചേക്കാം.

