സെലസാവോപ്പടയിൽ ഇനി പത്താം നമ്പറുകാരനില്ല, വിരമിക്കൽ പ്രഖ്യാപിച്ച് നെയ്മർ !





     2026 ഫിഫ ലോകകപ്പിലെ അപ്രതീക്ഷിത തിരിച്ചടിക്ക് പിന്നാലെ ബ്രസീലിയൻ ഫുട്ബോളിനെ കണ്ണീരിലാഴ്ത്തിക്കൊണ്ട് സൂപ്പർ താരം നെയ്മർ ജൂനിയർ അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചു. ന്യൂജേഴ്‌സിയിലെ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ നോർവേയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റാണ് ബ്രസീൽ ലോകകപ്പിൽ നിന്ന് പുറത്തായത്. മത്സരത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം വികാരാധീനനായി വിരമിക്കൽ വാർത്ത പങ്കുവെച്ചത്.
“ഞാൻ പരമാവധി ശ്രമിച്ചു, ഒരുപാട് ശ്രമിച്ചു. ഈ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വെച്ചാണ് ഞാൻ കരിയർ ആരംഭിച്ചത്, ഇവിടെത്തന്നെ അത് അവസാനിക്കുകയും ചെയ്യുന്നു. എല്ലാം ഇപ്പോൾ അവസാനിച്ചിരിക്കുന്നു.”
— നെയ്മർ ജൂനിയർ


     നെയ്മറിന്റെ അന്താരാഷ്ട്ര കരിയറിന് സവിശേഷമായ ഒരു പൂർണ്ണത നൽകിക്കൊണ്ടാണ് ഈ വിരമിക്കൽ. 2010 ഓഗസ്റ്റിൽ യു.എസ്.എയ്ക്ക് എതിരെ ഇതേ മെറ്റ്‌ലൈഫ് സ്റ്റേഡിയത്തിൽ വെച്ചായിരുന്നു നെയ്മർ ബ്രസീൽ ജേഴ്സിയിൽ തന്റെ അരങ്ങേറ്റ മത്സരം കുറിച്ചത്. 16 വർഷങ്ങൾക്ക് ശേഷം അതേ സ്റ്റേഡിയത്തിൽ വെച്ച് തന്നെ അദ്ദേഹം തന്റെ കരിയറിലെ അവസാന അന്താരാഷ്ട്ര മത്സരവും കളിച്ച് മടങ്ങുന്നു.ഒരു ലോകകപ്പ് കിരീടം എന്ന വലിയ സ്വപ്നം ബാക്കിയാക്കിയാണ് നെയ്മർ കളം വിടുന്നതെങ്കിലും, ബ്രസീൽ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.


    ബ്രസീലിനായി 130 മത്സരങ്ങളിൽ നിന്ന് 80 ഗോളുകൾ അടിച്ചുകൂട്ടി ഇതിഹാസ താരം പെലെയുടെ റെക്കോർഡ് നെയ്മർ മറികടന്നിരുന്നു.2013-ലെ ഫിഫ കോൺഫെഡറേഷൻസ് കപ്പ് വിജയത്തിലും, 2016-ലെ റിയോ ഒളിമ്പിക്സിൽ ബ്രസീലിന് ആദ്യമായി സ്വർണ്ണമെഡൽ നേടിക്കൊടുക്കുന്നതിലും നെയ്മർ നിർണ്ണായക പങ്കുവഹിച്ചു.നോർവേക്കെതിരായ അവസാന മത്സരത്തിൽ ഇഞ്ചുറി ടൈമിൽ പെനാൽറ്റിയിലൂടെ ബ്രസീലിന്റെ ഏക ഗോൾ നേടിയതും നെയ്മർ തന്നെയാണ്.


      പരിക്കുകൾ കരിയറിനെ നിരന്തരം വേട്ടയാടിയെങ്കിലും, ഒരു പതിറ്റാണ്ടിലധികം ബ്രസീലിയൻ ഫുട്ബോളിന്റെ അമരക്കാരനായിരുന്ന നെയ്മറിന്റെ പടിയിറക്കം ഒരു യുഗത്തിന്റെ അവസാനമായാണ് ഫുട്ബോൾ ലോകം വിലയിരുത്തുന്നത്. ഇനി അടുത്ത തലമുറയിലേക്ക് ബ്രസീൽ ടീമിന്റെ ബാധ്യതകൾ കൈമാറാനുള്ള സമയമാണെന്ന് ആരാധകരും വിശ്വസിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *