ഹെയ്തിക്കെതിരെ നെയ്മർ കളിക്കുമോ? ബ്രസീലിന്റെ പ്ലാൻ എന്താണ്?
ലോകകപ്പിൽ ജൂൺ 19 വെള്ളിയാഴ്ച ഫിലാഡൽഫിയയിൽ വെച്ച് നടക്കാനിരിക്കുന്ന ഹെയ്തിക്കെതിരെയുള്ള മത്സരത്തിൽ ബ്രസീലിയൻ താരം നെയ്മർ ജൂനിയർ കളത്തിലിറങ്ങുമോ? ആരാധകർ ഉറ്റുനോക്കുന്ന ഈ ചോദ്യത്തിന് സ്പോർട്സ് മാധ്യമമായ ESPN പുറത്തുവിടുന്ന റിപ്പോർട്ടുകൾ പ്രകാരം അനുകൂലമായ സൂചനകളല്ല ലഭിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ നെയ്മറെ ധൃതി പിടിച്ച് കളത്തിലിറക്കാൻ ടീം മാനേജ്‌മെന്റോ മെഡിക്കൽ സംഘമോ ഉദ്ദേശിക്കുന്നില്ല.
*ലക്ഷ്യം നോക്കൗട്ട് മത്സരങ്ങൾ; തിടുക്കമില്ലെന്ന് മാനേജ്‌മെന്റ്*
മേയ് 27-ന് ഗ്രാൻജ കൊമാരിയിലെ പരിശീലന ക്യാമ്പിൽ റിപ്പോർട്ട് ചെയ്തതിനു ശേഷം കോച്ച് കാർലോ ആൻസലോട്ടിയുടെ കീഴിൽ ഒരു തവണ പോലും നെയ്മർ ടീമിനൊപ്പം പിച്ചിൽ പരിശീലനം നടത്തിയിട്ടില്ല. നെയ്മറുടെ കാര്യത്തിൽ പൂർണ്ണമായ ജാഗ്രത പുലർത്താനാണ് ബ്രസീൽ ക്യാമ്പിൽ നിന്നുള്ള കർശന നിർദ്ദേശം. പരിക്ക് വീണ്ടും വഷളാകാനുള്ള ഒരു സാധ്യതയും അനുവദിക്കില്ലെന്ന് മെഡിക്കൽ സംഘം വ്യക്തമാക്കുന്നു.
മേയ് 17-ന് സാന്റോസിന് വേണ്ടി കളിക്കുന്നതിനിടയിലാണ് നെയ്മറുടെ വലത് കാൽമുട്ടിലെ പേശിക്ക് (calf injury – grade two) പരിക്കേൽക്കുന്നത്. നിലവിൽ ജിമ്മിൽ പ്രത്യേക വ്യായാമങ്ങൾ താരം ആരംഭിച്ചിട്ടുണ്ട്. ഇത് പരിക്കിൽ നിന്നുള്ള പുരോഗതിയുടെ ലക്ഷണമാണെങ്കിലും, പൂർണ്ണ കായികക്ഷമത ഉറപ്പാക്കാതെ പിച്ചിലേക്ക് ഇറക്കില്ല. ഈ ആഴ്ച താരം ഗ്രൗണ്ടിൽ പരിശീലനം പുനരാരംഭിച്ചേക്കുമെങ്കിലും അത് തനിച്ചായിരിക്കും.
ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങളായ ഹെയ്തിക്കെതിരെയും, ജൂൺ 24-ന് മിയാമിയിൽ വെച്ച് നടക്കാനിരിക്കുന്ന സ്കോട്ട്‌ലൻഡിനെതിരെയുള്ള മത്സരത്തിലും നെയ്മർ കളിച്ചേക്കില്ല എന്നാണ് സൂചന. ടീമിന്റെ പ്രകടനത്തിൽ വലിയ പ്രതിസന്ധികൾ ഉണ്ടാകാത്ത പക്ഷം, നോക്കൗട്ട് ഘട്ടത്തിലേക്ക് നെയ്മറെ പൂർണ്ണ സജ്ജനാക്കുക എന്നതാണ് ബ്രസീലിന്റെ പ്രധാന ലക്ഷ്യം. വരും ദിവസങ്ങളിൽ നെയ്മറുടെ പരിക്കിന്റെ പുരോഗതി വിലയിരുത്താൻ കൂടുതൽ മെഡിക്കൽ പരിശോധനകൾ നടത്താനും സാധ്യതയുണ്ട്.
* *ബ്രസീലിന്റെ അടുത്ത മത്സരങ്ങൾ (ഇന്ത്യൻ സമയം):*
* ബ്രസീൽ vs ഹെയ്തി: ജൂൺ 20, ശനിയാഴ്ച പുലർച്ചെ 6:00 മണിക്ക് (ബ്രസീൽ സമയം: ജൂൺ 19, രാത്രി 9:30)
ബ്രസീൽ vs സ്കോട്ട്‌ലൻഡ്: ജൂൺ 25, വ്യാഴാഴ്ച പുലർച്ചെ 3:30 മണിക്ക് (ബ്രസീൽ സമയം: ജൂൺ 24, വൈകിട്ട് 7:00)


