ഹാലണ്ടിന്റെ ഓട്ടോഗ്രാഫ് വാങ്ങി റഫറി, പ്രതികരിച്ച് പെപ്!

ഇന്നലെ ചാമ്പ്യൻസ് ലീഗിൽ നടന്ന ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി ബൊറൂസിയ ഡോർട്മുണ്ടിനെ കീഴടക്കിയത്. മത്സരത്തിന്റെ 90-ആം മിനുട്ടിൽ ഫോഡൻ നേടിയ ഗോളിലൂടെയാണ് സിറ്റി സ്വന്തം മൈതാനത്ത് വിജയിച്ചു കയറിയത്.ബൊറൂസിയ താരം ബെല്ലിങ്ഹാമിന്റെ ഗോൾ നിഷേധിച്ചതുമായി ബന്ധപ്പെട്ടു കൊണ്ട് റഫറിയിങ്ങിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിന് പിന്നാലെ മറ്റൊരു വിമർശനവും റഫറിക്കെതിരെ ഉയർന്നിട്ടുണ്ട്. മത്സരത്തിലെ അസിസ്റ്റന്റ് റഫറി സൂപ്പർ താരം എർലിങ് ഹാലണ്ടിന്റെ ഓട്ടോഗ്രാഫ് വാങ്ങിയതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. മത്സരശേഷം ടണലിൽ വെച്ചാണ് അസിസ്റ്റന്റ് റഫറി ഹാലണ്ടിന്റെ സൈൻ വാങ്ങിയത്. ഇത്‌ ശരിയായില്ല എന്ന രൂപേണ മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ട്‌ ചെയ്തിരുന്നു. റഫറിയുടെ ഭാഗത്ത്‌ നിന്ന് ഇത്തരം പ്രവർത്തികൾ ഉണ്ടാകാൻ പാടില്ലെന്നും യുവേഫ ഇതിനെതിരെ നടപടികൾ കൈകൊള്ളണമെന്നുമാണ് വിമർശകരുടെ വാദം.

എന്നാൽ ഈ സംഭവത്തോട് നല്ല രീതിയിൽ പ്രതികരിച്ചിരിക്കുകയാണ് മാഞ്ചസ്റ്റർ സിറ്റി പരിശീലകൻ പെപ് ഗ്വാർഡിയോള. ഇക്കാര്യത്തിൽ വിവാദം ഉണ്ടാക്കേണ്ടതില്ല എന്നാണ് പെപ്പിന്റെ അഭിപ്രായം. ഒരുപക്ഷെ റഫറി ഹാലണ്ടിന്റെ ഫാൻ ആയിരിക്കുമെന്നും അതല്ലെങ്കിൽ അദ്ദേഹത്തിന്റെ മക്കൾക്ക് വേണ്ടി വാങ്ങിയതായിരിക്കുമെന്നാണ് പെപിന്റെ കണ്ടെത്തൽ. ” റഫറി ഹാലണ്ടിന്റെ സൈൻ വാങ്ങി എന്നുള്ള കാര്യം ഞാൻ പറഞ്ഞു കേട്ടിരുന്നു. ഞാൻ കണ്ടിട്ടില്ല.ചിലപ്പോൾ അദ്ദേഹം ഹാലണ്ടിന്റെ ഫാൻ ആയിരിക്കും. എന്ത്കൊണ്ട് ആയിക്കൂടാ…? ചിലപ്പോൾ അദ്ദേഹത്തിന്റെ മക്കൾക്ക് വേണ്ടി വാങ്ങിയതായിരിക്കും.ഞാൻ ഇതിന് മുമ്പ് അങ്ങനെയൊന്നും കണ്ടിട്ടില്ല.ഏതായാലും റഫറിമാർ മത്സരത്തിൽ നല്ല രൂപത്തിൽ തന്നെയാണ് കാര്യങ്ങളെ കൈകാര്യം ചെയ്തത് ” ഗ്വാർഡിയോള പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!